karnataka-

ബംഗളൂരു: കർണാടകയിലെ രാജിവച്ച 14 വിമത എം.എൽ.എമാരും അയോഗ്യരാണെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാ‌ർ അറിയിച്ചു. കോൺഗ്രസിന്റെ 11 എം.എൽ.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എൽ.എമാരെയുമാണ് സ്പീക്കർ ആയോഗ്യരാക്കിയത്. 17 എം.എൽ.എമാർക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശയാണ് കോൺഗ്രസും ജെ.ഡി.എസും സ്പീക്കർക്ക് നൽകിയിരുന്നത്. ഇതിൽ 3 പേരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. തുടർന്ന് ഇന്നാണ് ബാക്കിയുള്ള 14 എം.എൽ.എമാരെ ആയോഗ്യരാക്കിയിരിക്കുന്നത്.

എം.എൽ.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവർ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നും നേരത്തെ സ്പീക്കർ വ്യക്തമാക്കിയിരുന്നു. രാജി വച്ച എം.എൽ.എമാർക്കു പുറമേ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിനെയും സ്പീക്കർ അയോഗ്യരാക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.

അതേസമയം, കർണാ‌ടകത്തിൽ ബി.എസ്.യെദിയൂരപ്പ സർക്കാർ നാളത്തെ വിശ്വാസവോട്ട് ജയിച്ചാൽ, അതിന് ശേഷവും സ്പീക്കർ കെ.ആർ. രമേശ് കുമാർ പദവി ഒഴിഞ്ഞില്ലെങ്കിൽ അന്നുതന്നെ അദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. കോൺഗ്രസ് അംഗമായ സ്പീക്കറെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഭരണകക്ഷി അംഗം സ്പീക്കർ ആകുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർ രാജിവച്ചേക്കും.

അതിനിടെ, യെദിയൂരപ്പസർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണോ, പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കണോ എന്നതിനെച്ചൊല്ലി ജനതാദൾ- എസിൽ ഭിന്നത തുടരുകയാണ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഭാവി ചർച്ച ചെയ്യാൻ എച്ച്.ഡി. കുമാരസ്വാമി വിളിച്ച യോഗത്തിൽ എം. എൽ. എമാർ ഇതേച്ചൊല്ലി രണ്ട് ചേരിയായി. തീരുമാനം കുമാരസ്വാമിക്കു വിട്ടു. ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.