kemal-pasha

കോട്ടയം: ജാതി സംവരണത്തെ എതിർക്കുന്നവർ ഭരണഘടനയുടെ അന്തഃസത്ത മനസിലാക്കാത്തവരാണെന്ന് റിട്ട. ജസ്റ്റിസ് കെമാൽപാഷ. കേരള സ്റ്റൈപന്ററി സ്റ്റുഡന്റ്സ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ടി.ആർ. ജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണ വിഷയത്തിൽ ഭരണഘടന സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനീയരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് അടുത്തകാലത്ത് കേൾക്കാനിടയായത്. ചിലർ മാത്രം ദ്വിജന്മാരാണെന്നും മറ്റുള്ളവർ വെറും പുഴുക്കളാണെന്നുമുള്ള കാഴ്ചപ്പാട് ഇന്നും ചിലർക്കുണ്ട്. അത്തരം ദുഷിച്ച ചിന്താഗതികൾ ഉണ്ടാകാൻ പാടില്ലാത്തവരുടെ മനസിൽ അതുണ്ടായി എന്നുമാത്രവുമല്ല പരസ്യമായി വിളിച്ചുപറയുകയും ചെയ്തു.

പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് സംവരണം. നൂറ്രാണ്ടുകളോളം സവർണമേധാവിത്വത്തിൻ കീഴിൽ ചവിട്ടി അരയ്ക്കപ്പെട്ട ജനവിഭാഗത്തെ ജനാധിപത്യ ഭരണത്തിൽ പങ്കാളികളാക്കുമ്പോഴേ, ഭരണഘടന അനുശാസിക്കുന്ന തുല്യതയുണ്ടാവുകയുള്ളു. ഈ യാഥാർത്ഥ്യം നിലനിൽക്കെ, സുപ്രീം കോടതി തീർപ്പുകൽപ്പിച്ച സാമ്പത്തിക സംവരണപ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് കോടതിയലക്ഷ്യവും ഭരണഘടനാവിരുദ്ധവുമാണ്. സംവരണവിരുദ്ധ കാഴ്ചപ്പാടിനെതിരെ ശബ്ദമുയർത്തണമെന്നും കെമാൽപാഷ പറഞ്ഞു.

കെ.എസ്.എസ്.എ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ജയരാജ് രചിച്ച 'സംവരണവും, സംവരണം നേരിടുന്ന വെല്ലുവിളികളും' എന്ന പുസ്തകം കെ. സുരേഷ് കുറുപ്പ് എം.എൽ.എ പ്രകാശനം ചെയ്തു.