1. സി.പി.ഐ കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ. എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പ്രാപ്തിയുണ്ട്. അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും ഡി.രാജ പ്രതികരിച്ചു. അതേസമയം, ആലപ്പുഴയിലെ പോസ്റ്റര്‍ വിഷയത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകും.
2. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വളരെ വേഗത്തില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി. സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസ് അതിന്റെ വഴിക്കു പോകുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പരസ്യമായിട്ടല്ല. അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കാനം പറഞ്ഞു.
3. എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം മുഖ്യമന്ത്രിയോടു പറയുകയും രണ്ടു മണിക്കൂറിനുള്ളില്‍ വിഷയം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പടുത്തി ക്കൊണ്ടുള്ള ഉത്തരവും ഇറങ്ങി. വിഷയത്തില്‍ പാര്‍ട്ടി ഇടപെട്ടത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേട്ട് സമര്‍പ്പിച്ച ശേഷം സംയുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നടപടിയെ മുഖ്യമന്ത്രി തള്ളിപറഞ്ഞു എന്നും കാനം 4. കര്‍ണാടകത്തില്‍ അയോഗര്യാക്കപ്പെട്ട എം.എല്‍.എമാര്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടിക്ക് എതിരെ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ നടപടി സമ്മര്‍ദത്തിന് വഴങ്ങിയെന്ന് വിമതരുടെ ആരോപണം. 14 വിമത എം.എല്‍.എമാരെ കൂടി ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കി ഇരുന്നു. അയോഗ്യര്‍ ആക്കിയത്, കോണ്‍ഗ്രസിലെ 11 പേരെയും ജെ.ഡി.എസിലെ മൂന്ന് പേരെയും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനും ആണ് നടപടി. നേരത്തെ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യര്‍ ആക്കിയിരുന്നു. ഇതോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജി പ്രഖ്യാപിച്ച മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായി.
5. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നാളെ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഇരിക്കെ ആണ് മുഴുവന്‍ എം.എല്‍.എമാരെയും അയോഗ്യര്‍ ആക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടി. അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആകില്ല. 15ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പകളിലും മത്സരിക്കാന്‍ ആകില്ല. മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യര്‍ ആയതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി.
6. അതേസമയം, ശ്രീമന്ത് പാട്ടീല്‍, ബി. നാഗേന്ദ്ര, ബി.എസ്.പി അംഗം എന്‍. മഹേഷ് എന്നിവരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. രാജി നല്‍കാതെ സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനാലാണ് തീരുമാനം ആകാത്തത്. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറിന്റെ നടപടി സ്വാഗതം ചെയ്ത് സിദ്ധരാമയ്യ. ബി.ജെ.പിയുടെ കെണിയില്‍ വീഴുന്ന എം.എല്‍.എമാര്‍ക്കുള്ള മുന്നറിയിപ്പ് ആണ് ഇത് എന്നും സിദ്ധരാമയ്യയുടെ പ്രതികരണം.
7. ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ഞായറാഴ്ച ആയതിനാല്‍ കട അവധി ആയിരുന്നു. കടയ്ക്ക് ഉള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചു. നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.
8. അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പ് നാളെ. അഖിലിനെ നാളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒമ്പത് വരെ റിമാന്റ് ചെയ്തു. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖില്‍ വാട്സ് ആപ്പിലൂടെ ആണ് രാഖിയെ അറിയിച്ചത്. മറ്റൊരു വിവാഹം ചെയ്താല്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി അഖിലിന് എതിരെ പ്രചാരണം നടത്തും എന്ന് രാഖി ഭീഷണിപ്പെടുത്തി. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് ഇതേ തുടര്‍ന്ന് എന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
9. ആദ്യം കഴുത്ത് ഞെരിച്ചത് രണ്ടാം പ്രതി രാഹുല്‍. തുടര്‍ന്ന് അവശയായ രാഖിയെ അഖില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയ്യാറാക്കി വച്ച കുഴിയില്‍ മൃതദേഹം മറവു ചെയ്‌തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാഖിയെ താന്‍ വിവാഹം ചെയ്തിരുന്നു എന്ന് അഖില്‍ മൊഴി നല്‍കി. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹം നടന്നത് രാഖിയുടെ നിര്‍ബന്ധ പ്രകാരം. മറ്റൊരു വിവാഹം ഉറപ്പിച്ചതിന് ശേഷം ആയിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറാത്തതില്‍ ആയിരുന്നു രാഖി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
10. മറ്റൊരു വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നു എന്നും അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണം എന്ന് രാഖിയോട് താന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നും എന്നും അഖില്‍. കൊലപാതകത്തിന് ശേഷം താന്‍ കാശ്മീരിലേക്ക് പോയി. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങളും ബാഗും പലയിടങ്ങളില്‍ ഉപേക്ഷിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ അച്ഛന്‍ സഹായിച്ചു. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല. എല്ലാത്തിനും കൂട്ടു നിന്നത് സഹോദരന്‍ രാഹുല്‍ എന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി.
|
|
|