unnao-

റായ്ബറേലി: ഉത്തർപ്രദേശിലെ ഉന്നാവയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ മുഖ്യപ്രതിയായ മാനഭംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും അപകടത്തിൽ മരിച്ചു,​ പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ റായ്ബറേലിയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പെൺകുട്ടിക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണെന്നും ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പി തലസ്ഥാനമായ ലഖ്നൗവിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഉന്നാവയിലാണു പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്ബറേലിയെയും ഫത്തേപൂർ ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽവച്ചാണ് അപകടം നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി സുനിൽ കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നാണു പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂൺ നാലിനാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്.

ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എൽ.എയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എൽ.എ.എയ്ക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്. കുൽദീപ് സെൻഗാറിനെയും സഹോദരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരുവർഷമായി ഇവർ ജയിലിലാണ്. സംഭവത്തിൽ ഡൽഹിയിലുൾപ്പെടെ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. ഇതിനിടെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു.