റായ്ബറേലി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ മുഖ്യപ്രതിയായ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചാണ് അപകടം. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ അപകടത്തിൽ മരിച്ചു. പെൺകുട്ടിയും അഭിഭാഷകനും ഉൾപ്പെടെ മൂന്നുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.അതേസമയം പെൺകുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു. റായ്ബറേലിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പെൺകുട്ടിക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. യു.പി തലസ്ഥാനമായ ലക്നൗവിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഉന്നാവോയിലാണു പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അതേസമയം ട്രക്കിന്റെ നമ്പർ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പെൺകുട്ടിക്കും ബന്ധുക്കൾക്കും സുരക്ഷാഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നെന്നും അപകടം നടക്കുമ്പോൾ ആരും സുരക്ഷയ്ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
2017 ജൂൺ നാലിനാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്. ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എൽ.എയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എൽ.എ.എക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്. കുൽദീപ് സെൻഗാറിനെയും സഹോദരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരുവർഷമായി ഇവർ ജയിലിലാണ്. സംഭവത്തിൽ ഡൽഹിയിലുൾപ്പെടെ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനിടെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്