smiths

കൊച്ചി : വിവാഹപരസ്യ വെബ്സൈറ്റിലെ വ്യാജ പ്രൊഫൈലിലൂടെ യുവാവിനെ വഞ്ചിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സൈനിക നഴ്സ് തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യഹൗസിൽ സ്‌മിതയെ (43) സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിൽ ലഫ്‌റ്റനന്റ് റാങ്കുള്ള ഉദ്യോഗസ്ഥയാണ് സ്‌മിത.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: 2016 മേയിൽ തിരുവനന്തപുരം സ്വദേശിയായ ശ്രുതി ശങ്കറിന്റെ പേരിലുള്ള പ്രൊഫൈൽ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതോടെ ശ്രുതി സമ്മതം മൂളി.തുടർന്ന് പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന പെൺകുട്ടിയുടെ ബന്ധുവിന്റെ മൊബൈൽ നമ്പരിൽ വിളിച്ച് യുവാവ് സംസാരിച്ചു. യുവാവിന് പെൺകുട്ടിയുടെ മൊബൈൽ നമ്പരും നൽകി. തുടർന്ന് ഇരുവരും ഫോണിലൂടെ സംസാരിച്ച് ഇഷ്ടത്തിലായി.


എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡിക്ക് കൊൽക്കത്തയിൽ പഠിക്കുകയാണെന്നും കുടുംബം മുംബയിലാണെന്നുമാണ് ശ്രുതി യുവാവിനോട് പറഞ്ഞിരുന്നത്. ശ്രുതിയെന്ന പേരിൽ ഫേസ്ബുക്കിലും ഒരു അക്കൗണ്ടുണ്ടായിരുന്നു. ശ്രുതിയുടെ മാതാപിതാക്കളോടും യുവാവിന്റെ വീട്ടുകാർ ഫോണിൽ സംസാരിച്ചിരുന്നു.ഇതിനിടയിൽ യുവാവിന്റെ കൈയിൽ നിന്ന് ഓരോ ആവശ്യങ്ങൾ പറഞ്ഞ് യുവതി പണം വാങ്ങിയിരുന്നു. അമ്മായിയെന്ന് ശ്രുതി പരിചയപ്പെടുത്തിയ സ്‌മിതയുടെ അക്കൗണ്ടിലേക്കാണ് യുവാവ് പണം നൽകിയിരുന്നത്. 15 ലക്ഷത്തോളം രൂപ യുവാവ് അക്കൗണ്ടിൽ നിക്ഷേപിച്ചു.

പലപ്പോഴായി തന്റെ ഫോട്ടോയെന്ന് പറഞ്ഞ് ചില ഫോട്ടോകളും ശ്രുതി അയച്ചു കൊടുത്തിരുന്നു.

പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യുവതി ഒഴിഞ്ഞുമാറാൻ തുടങ്ങി. അവസാനം തനിക്ക് കാൻസറാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇവർ യുവാവിനോട് പറഞ്ഞു.യുവാവ് പലതവണ ആവശ്യപ്പെട്ടിട്ടും വീഡിയോ ചാറ്റിംഗിനോ നേരിട്ട് കാണാനോ യുവതി തയാറായിരുന്നില്ല.ചതിയാണെന്ന് സംശയം തോന്നിയതോടെ 2017ൽ ശ്രുതിയുമായുള്ള ചാറ്റിംഗ് അവസാനിപ്പിച്ചു.നാണക്കേട് കാരണം സംഭവം ആരോടും യുവാവ് പറഞ്ഞതുമില്ല


 ‌‌ടേണിംഗ് പോയിന്റ്

ഒരു മാസം മുമ്പ് യുവാവിന്റെ മാട്രിമോണിയൽ അക്കൗണ്ടിലേക്ക് നിയതി നാരായണൻ എന്ന പേരിൽ യുവാവിന് ഒരു റിക്വസ്റ്റ് വന്നു.എന്നാൽ പിന്നീടുള്ള സംസാരത്തിൽ തന്നെ കബളിപ്പിച്ച പഴയ പെൺകുട്ടി തന്നെയാണിതെന്ന് മനസിലായി. ഇതോടെ യുവാവ് എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിക്ക് പരാതി നൽകി.

മാട്രിമോണിയിൽ ഓഫീസിലും ബാങ്കിലും പൊലീസ് ന‌ടത്തിയ അന്വേഷണത്തിൽ രണ്ട് അക്കൗണ്ടുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. അമ്മായിയുടേതാണെന്ന് പറഞ്ഞ് ശ്രുതി കൊടുത്ത സ്‌മിതയുടെ അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിച്ചു. അവർ തിരുവനന്തപുരം സ്വദേശിയാണെന്ന് വ്യക്തമായി. തട്ടിപ്പിന് പിന്നിൽ

സ്മിതയാണെന്നും പൊലീസ് കണ്ടെത്തി. സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ, എസ്.ഐ. വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.