പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജുവലറിയിൽ നിന്ന് മോഷണം നടത്തിയ സംഘം കടന്നത് സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കുമായി. സംഭവത്തിൽ മുഖ്യപ്രതി ജുവലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ പിടിയിലായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് ഇയാൾ ജവലറിയിൽ ജോലിക്ക് കയറിയത്. കവർച്ച ആസൂത്രണം ചെയ്തത് അക്ഷയ് പട്ടേലിന്റെ നേതൃത്വത്തിലാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജുവലറിയിൽ മോഷണം നടന്നത്. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ജുവലറിയിലെത്തിയ മോഷണ സംഘത്തിലെ ഒരാൾ ജീവനക്കാരനായ സന്തോഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ കൂടെ എത്തി സന്തോഷിനെ ജ്വല്ലറിയുടെ പുറക് ഭാഗത്ത് എത്തിച്ച് വായിൽ തുണി തിരുകി കെട്ടിയിട്ടു. ഈ സമയം വന്ന ഉപഭോക്താവിനോട് കവർച്ചയ്ക്ക് സഹായം നൽകിയ ജീവനക്കാരൻ അക്ഷയ് പട്ടേൽ സംസാരിച്ചു. സ്വർണവും പണവും കവർന്ന സംഘത്തോടൊപ്പം അക്ഷയ് പട്ടേലും മടങ്ങിയെന്നാണ് സന്തോഷ് പറയുന്നത്.
കെട്ടഴിച്ച് പുറത്ത് വന്ന സന്തോഷ് തന്നെയാണ് വിവരം അടുത്തുള്ളവരോട് പറഞ്ഞത്. മോഷ്ടാക്കൾ മറാത്തിയിലാണ് സംസാരിച്ചതെന്നും സന്തോഷ് പറയുന്നു. ഓട്ടോറിക്ഷയിൽ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജുവലറിയിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ട് പോയി.
മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജുവലറി ഉടമ. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്