തിരുവനന്തപുരം: പൂവാർ സ്വദേശി രാഖിമോളെ കൊന്നു കുഴിച്ചുമൂടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്. അഖിലും സഹോദരൻ രാഹുലും പിതാവ് മണിയനും അയൽവാസിയായ ആദർശും ചേർന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇപ്പോഴിതാ കൊലപാതകം നടത്തുന്നതിനായി പ്രതികൾ നടത്തിയ ആസൂത്രണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. രാഖി മോൾ മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടി. അതിന് ശേഷം കുളിച്ചു വന്ന അഖിൽ നേരെ പോയത് തമ്പാനൂരിലേക്കാണ്. കൊലയ്ക്ക് കൂട്ടുനിന്ന രാഹുലിനെയും ആദർശിനെയും ഗുരുവായൂരിലേക്ക് ബസ് കയറ്റിവിടാൻ വേണ്ടിയാണ് തമ്പാനൂരിലേക്ക് പോയത്. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
കൂടാതെ, രാഖിമോളെ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ പൊലീസിനോട് പറഞ്ഞത്. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.