തിരുവനന്തപുരം: അഴിമതിയ്ക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്നും, അഴിമതിയെക്കുറിച്ച് പറയുമ്പോൾ ആർക്കാണ് കൊള്ളുന്നതെന്നും ജേക്കബ് തോമസ്. മാർച്ചിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതാണെന്നും, ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ''മുണ്ടുടുത്ത് തുടരുമെന്നും'' അല്ലെങ്കിൽ സർവീസിൽ തരുന്ന ജോലി ഭയരഹിതമായി ചെയ്യുമെന്നും ജേക്കബ് തോമസ് ചാനൽചർച്ചയിൽ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി, അഴിമതിക്കെതിരെ പോരാടുന്നവർക്ക് ആശ്വാസമാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിനെ ഉടനടി തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഇന്ന് വിധിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ജേക്കബ് തോമസ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന് സംസ്ഥാന സർക്കാർ മറുപടി കൊടുത്തില്ല. തുടർന്ന് അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജേക്കബ് തോമസ് അപ്പീൽ നൽകിയിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അവർ എന്താണ് തീരുമാനമെടുക്കുന്നതെന്ന് നോക്കട്ടെയെന്നും ജേക്കബ് തോമസ് പറയുന്നു. ''മുണ്ടുടുത്ത് തുടരണോ'', അല്ലെങ്കിൽ തരുന്ന പോസ്റ്റിംഗിൽ ജോലി ചെയ്യണോ എന്നതൊക്കെ സർക്കാർ തീരുമാനമനുസരിച്ച് നടക്കുമെന്നും ജേക്കബ് തോമസ് പറയുന്നു.
''എന്നെ ഉപദ്രവിച്ചവരെ തലയിലെടുത്ത് നടന്നാൽ എനിക്ക് മുന്നോട്ടു പോകാനാവില്ല. അതിനെല്ലാം അപ്പുറത്തേക്ക് വളർന്നയാളാണ് ഞാൻ. പകയും വിദ്വേഷവും എനിക്കില്ല. തെറ്റ് കണ്ടാൽ തുറന്ന് പറയും. അഴിമതിയോ സ്വജനപക്ഷപാതമോ കണ്ടാൽ സാധാരണക്കാരന് വേണ്ടി തുറന്ന് പറഞ്ഞ് തന്നെ മുന്നോട്ടു പോകും'', ജേക്കബ് തോമസ് വ്യക്തമാക്കി.
അഗ്നിശമനസേനയുടെ തലവനെന്ന നിലയിൽ കെട്ടിടങ്ങളിലെ അഗ്നിരക്ഷാ നടപടികൾ കാര്യക്ഷമമാക്കിയതിന് ഉമ്മൻചാണ്ടി സർക്കാർ ഷോകോസ് നോട്ടീസ് നൽകി. ഉമ്മൻചാണ്ടി സർക്കാരാണ് എന്നെ ജനവിരുദ്ധനെന്ന് വിളിച്ചത് . ഫയർഫോഴ്സ് മേധാവിയായിരുന്നത് 83 ദിവസമാണ്. ഇത്രയും കാലം കൊണ്ട് എന്ത് മാറ്റം കൊണ്ടുവരാനാകും? ഇടത് സർക്കാരിന്റെ കാലത്ത് വിജിലൻസ് ഡയറക്ടറായത് 10 മാസമാണ്. ഇത്ര കാലം കൊണ്ട് കേരളത്തിലെ അഴിമതി തുടച്ചു നീക്കാനാകുമോ? ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിയെക്കുറിച്ച് സന്ദേശം നൽകിയതിൽ ആർക്കാണ് കൊള്ളുന്നത്? ആരാണ് ഭയപ്പെടുന്നതെന്നും ജേക്കബ് തോമസ് ചോദിച്ചു.