ബംഗളൂരു: 'ഒരു കാപ്പിയുടെ പുറത്ത് എന്തും സംഭവിക്കും' 1996ൽ ബംഗളൂരുവിലെ ബ്രിഗേഡ് റോഡിൽ കഫേ കോഫി ഡേ എന്ന പേരിൽ ചെറിയൊരു കാപ്പിക്കട തുറക്കുമ്പോൾ വി.എം.സിദ്ധാർത്ഥെന്ന ബിസിനസുകാരന്റെ മനസിലെ കണക്കുകൂട്ടലുകൾക്ക് പരിധിയില്ലായിരുന്നു. ഒരു കപ്പ് കോഫിക്കും ഒരു മണിക്കൂർ നേരത്തെ ഇന്റർനെറ്റ് സർഫിംഗിനും നൂറ് രൂപ മതിയെന്ന ഓഫർ വച്ചതോടെ കഫേ കോഫി ഡേയിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. കാൽപ്പനികതയിൽ നിന്നും വിവരസാങ്കേതിക വിദ്യയുടെ വിപ്ലവത്തിലേക്ക് കുതിക്കാൻ വെമ്പി നിന്ന ബംഗളൂരുവിന്റെ മണ്ണിൽ ചവിട്ടി സിദ്ധാർത്ഥ് പടർന്ന് പന്തലിച്ചത് ലോകമെങ്ങുമുള്ള കോഫി ആരാധകരുടെ ഹൃദയങ്ങളിലേക്കാണ്. 23 വർഷങ്ങൾക്കിപ്പുറം 15,00 ഔട്ട്ലെറ്റുമായി ഇന്ത്യയുടെ കോഫി കിംഗ് എന്നറിയപ്പെടുന്ന കഫേ കോഫി ഡേ മുതലാളി എങ്ങോട്ട് പോയെന്നറിയാതെ കുഴയുകയാണ് അന്വേഷണ സംഘം. കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി പാലത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കാണാതായ സിദ്ധാർത്ഥിന് വേണ്ടി കേന്ദ്രസംഘം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുകയാണ്.
പിതാവ് നൽകിയ 30,000 രൂപയിൽ തുടക്കം
140 വർഷത്തിലേറെ കോഫി പ്ലാന്റേഷൻ രംഗത്തെ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സിദ്ധാർത്ഥിന്റെ ജനനം. മാംഗളൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഓഹരിവിപണി സ്ഥാപനമായ ജെ.എം ഫിനാൻഷ്യലിൽ 1983–84 ൽ ഇരുപത്തിനാലാം വയസിലാണ് സിദ്ധാർത്ഥ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷം ബംഗളൂരുവിലേക്ക് തിരിച്ചെത്തിയ സിദ്ധാർത്ഥിന് ബിസിനസ് ആരംഭിക്കാൻ 30,000 രൂപ നൽകി. ശിവൻ സെക്യൂരിറ്റീസ് എന്ന കമ്പനിക്കൊപ്പം ഓഹരിവിപണി രംഗത്തിറങ്ങിയ സിദ്ധാർത്ഥ് 2000 ൽ സ്ഥാപനത്തിന്റെ പേര് വേടുവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നാക്കി.
ഗ്ലോബൽ ടെക്‌നോളജി വെഞ്ചേഴ്‌സ് എന്നാണ് ഈ കമ്പനിയുടെ വെഞ്ചർ കാപ്പിറ്റർ വിഭാഗം പേരുകേട്ടത്. 1985 ൽ ഓഹരിവിപണിയിൽ നിക്ഷേപം ഉയർത്തിയ സിദ്ധാർത്ഥിന് കുടുംബ ഓഹരിയിൽ നിന്ന് 10,000 ഏക്കർ കാപ്പിക്കുരുത്തോട്ടത്തിന്റെ ഉടമസ്ഥാവകാശവും ലഭിച്ചു. തൊണ്ണൂറുകളിൽ കോഫി ട്രേഡിംഗ് ഉദാരവത്കരണത്തിന് പിൻപറ്റി കാപ്പിക്കുരുത്തോട്ടങ്ങളിലെ നിക്ഷേപം ഉയർത്തിയ അദ്ദേഹം 1993 ൽ കാപ്പിക്കുരു കയറ്റുമതി രംഗത്തേക്ക് പ്രവേശിച്ചു. അമാൽഗമേറ്റഡ് ബീൻ കോഫി ട്രേഡിങ് കമ്പനി ലിമിറ്റഡ്(എ.ബി.സി.ടി.സി.എൽ) എന്ന സ്ഥാപനം രൂപീകരിച്ചായിരുന്നു സിദ്ധാർത്ഥിന്റെ നിർണായക നീക്കം. രണ്ടുവർഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പിക്കുരു കയറ്റുമതിക്കാരനായി. 1996ൽ കഫേ കോഫീ ഡേ സ്ഥാപിച്ചതോടെ പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. 2002 - 2003 വർഷത്തിലെ ഇക്കണോമിക്‌സ് ടൈംസിന്റഎ എന്റർപ്രെണർ ഒഫ് ദി ഇയർ അവാർഡ് വരെ സിദ്ധാർത്ഥിനെ തേടിയെത്തി.
നികുതി വെട്ടിപ്പിൽ ആരോപണം
2017ൽ നികുതി വെട്ടിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങിയ സിദ്ധാർത്ഥിന്റെ മുംബയ്,ബംഗളൂരു,ചെന്നൈ, ചിക്കമംഗ്ലൂർ എന്നിവിടങ്ങളിലെ 20 സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിൽ 650 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം.
7000 കോടിയുടെ കടബാധ്യത
എന്നാൽ കമ്പനി നല്ല രീതിയിൽ വളരുമ്പോഴും കടബാധ്യത വൻതോതിൽ വർദ്ധിച്ചത് സിദ്ധാർത്ഥിനെ കുഴപ്പത്തിലാക്കി. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 6,547 കോടി രൂപയായിരുന്നു കോഫി ഡേ എന്റർപ്രൈസസിന്റെ കടബാധ്യത. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ രണ്ടര ഇരട്ടിയോളം വരുന്ന ഈ ബാധ്യത തീർക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ധാർത്ഥയെന്നാണ് റിപ്പോർട്ടുകൾ. പിന്നിട്ട മൂന്നു വർഷങ്ങളിൽ 47, 106.3, 147.2 എന്നിങ്ങനെ കഫേ കോഫി ഡേയിലെ ലാഭം മുന്നേറുന്നതിനിടെയായിരുന്നു മറുഭാഗത്ത് കമ്പനിയുടെ കടബാധ്യത ഏറിയതും. ഇതിനെ മറികടക്കാൻ ആഗോള ഭീമനായ കൊക്കക്കോളയുമായി സഹകരിക്കാൻ നീക്കമുണ്ടായെങ്കിലും വിജയിച്ചില്ല. സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുവാങ്ങാൻ നിർബന്ധിതനായെന്ന് സിദ്ധാർത്ഥ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിനിടയിൽ ആദായ നികുതി വകുപ്പിൽ നിന്നുള്ള സമ്മർദ്ദം കൂടിയായതോടെ സിദ്ധാർത്ഥ് മാനസികമായി തളർന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയിലാണ് കേരളത്തിലേക്കുള്ള യാത്രയ്‌ക്കിടെ സിദ്ധാർത്ഥിനെ കാണാതാവുന്നത്.