kaumudy-news-headlines

1. ദേശീയ മെഡിക്കല്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന നാളെ രാജ്യവ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ ആണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത, തീവ്ര പരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍ മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ആണ് പുതിയ മെഡിക്കല്‍ ബില്ലില്‍ ഉള്ളത്


2. കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി. സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി. ഇന്നലെ രാത്രി മംഗളൂരുവിലെ നേത്രാവദി പുഴയിലാണ് കാണാതായത്. നേത്രാവദി പുഴയ്ക്കു കുറുകെയുള്ള പാലത്തിലാണ് സിദ്ധാര്‍ഥിനെ അവസാനമായി കണ്ടത്. പുഴയിലേക്ക് ചാടി ജീവന്‍ ഒടുക്കിയത് ആണെന്നാണ് കരുതുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
3. കാറില്‍ വീട്ടിലേക്കു പോകുന്നതിനിടെ ആണ് സംഭവം ഉണ്ടായത്. പാലത്തില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട സിദ്ധാര്‍ഥ് അല്‍പ്പ സമയത്തിന് അകം എത്താമെന്നു പറഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷവും തിരികെ എത്താതെ ആയതോടെ ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഊര്‍ജിത അന്വേഷണത്തിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍ദേശം നല്‍കി. കൃഷ്ണയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതി കമ്പനിയുടെ ഉടമയാണ് സിദ്ധാര്‍ഥ്
4. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് കന്റോണ്‍മെന്റ് പൊലീസ്. പിടിയില്‍ ആയത് മൂന്നാനക്കുഴി സ്വദേശി നിസാന്‍. യൂണിവേഴ്സിറ്റി കോളേജിലെ ബി.എ അറബ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആയ നിസാന്‍ കേസിലെ 14-ാം പ്രതി ആണ്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതികളും എസ്.എഫ്.ഐ നേതാക്കളും ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റില്‍ ആയിട്ടുള്ളത്. വധശ്രമവുമായി ബന്ധപ്പെട്ട് ഇനി പത്ത് പ്രതികളെ കൂടി പിടികിട്ടാനുണ്ട്
5. സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനം എടുക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി ജേക്കബ് തോമസിന്റെ കത്ത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതു ഭരണ വകുപ്പിനും ജേക്കബ് തോമസ് കത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ മൂന്നു വട്ടം സസ്‌പെന്‍ഡ് ചെയ്ത ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസം
6. അതേസമയം, ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണം എന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ സാധ്യതകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ജിയോടും നിയമ സെക്രട്ടറിയോടും ആവശ്യപ്പെട്ടു. എ.ജിയുടേയും നിയമ സെക്രട്ടറിയുടേയും റിപ്പോര്‍ട്ടു കിട്ടിയ ശേഷമായിരിക്കും അപ്പീലിന്റെ കാര്യത്തില്‍ തീരുമാനം ആവുക
7. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആയ ജേക്കബ് തോമസ് സര്‍വീസിലേക്ക് തിരിച്ചെത്തിയാല്‍ വിജിലന്‍സ് കേസിന്റെ പേരില്‍ സേനയില്‍ നിന്നു മാറ്റി നിര്‍ത്താം. മറ്റു പദവികളിലേക്ക് എത്തിയാലും തലവേദന സൃഷ്ടിക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. ആര്‍.എസ്.എസുകാരന്‍ എന്നു പരസ്യമായി പറഞ്ഞയാളെ സര്‍വീസില്‍ തിരികെ കൊണ്ടു വരേണ്ടെന്നും സര്‍ക്കാരില്‍ പൊതു അഭിപ്രായമുണ്ട്. എന്നാല്‍ ടി.പി.സെന്‍കുമാറിനെ മാറ്റിയ ശേഷം ഡി.ജി.പിയായി തിരിച്ചെത്തിയത് സര്‍ക്കാരിന്റ മുന്നിലുണ്ട്. ഇതെല്ലാം കണക്കില്‍ എടുത്താകും ജേക്കബ് തോമസിന്റെ കാര്യത്തിലും തുടര്‍ നടപടികള്‍
8. ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എക്ക് എതിരായ മാനഭംഗ കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. ഇരയുടെ അപകടക്കേസ് സി.ബി.ഐയ്ക്ക് വിടണംെ എന്ന് യു.പി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കത്തു നല്‍കി. അപകടത്തില്‍ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറും സഹോദരനും ഉള്‍പ്പെടെ പത്തു പേര്‍ക്ക് എതിരെ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. നടപടി, പരാതിക്കാരിയെയും സാക്ഷികളെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചന ആണ് സംഭവത്തിന് പിന്നില്‍ എന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍