മുംബയ്: ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഡി.എൻ.എ ഫലം അറിയുന്നതോടുകൂടി സത്യം പുറത്തുവരുമെന്നും ബിനോയ് വ്യക്തമാക്കി.
ഡി.എൻ.എ പരിശോധനയ്‌ക്കായി ബിനോയ് രക്തസാമ്പിളുകൾ നൽകിയിരുന്നു. കലീനയിലെ ഫോറൻസിക് ലാബിലാണ് ബിനോയ് തന്റെ രക്തസാമ്പിളുകൾ നൽകിയത്. പരിശോധനയുടെ ഫലം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തേ മുൻ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡി.എൻ.എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് നേരത്തെ ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.