കൊല്ലം: കോടതി ജീവനക്കാരിയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി മങ്ങാട് കൊതുമ്പിൽ കിഴക്കതിൽ വീട്ടിൽ സജിക്ക് (49) ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ബലാത്സംഗത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും അതിക്രമിച്ച് കടന്നതിന് 10 വർഷം കഠിനതടവും ആണ് കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി പിഴത്തുക കൊല്ലപ്പെട്ട സ്ത്രീയുടെ മകൾക്ക് നൽകണമെന്നും നിർദ്ദേശിച്ചു.
2013 ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയെ എല്ലാ ദിവസവും രാവിലെ ആട്ടോറിക്ഷയിൽ കോടതിയിൽ എത്തിച്ചിരുന്നത് സജിയാണ്. സംഭവദിവസവും പതിവുപോലെ എത്തിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി വസ്ത്രം മാറിക്കൊണ്ടിരുന്ന ജീവനക്കാരിയെ നിലത്ത് തള്ളിയിട്ട് തലയ്ക്ക് പരിക്കേല്പിച്ച ശേഷം മാനഭംഗപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാൻ കഴുത്തിൽ മൊബൈൽ കോഡ് വയർ ഉപയോഗിച്ച് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീയുടെ മകൾ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സജി രാവിലെ ഇവിടെ നിന്ന് മടങ്ങിപ്പോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ സജി കുറ്റം സമ്മതിക്കുകയായിരുന്നു. സ്ത്രീയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ സ്രവം പ്രതിയുടെ ഉമിനീരാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കിയ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചതിനു പുറമെ 37 രേഖകളും 22 തൊണ്ടി മുതലുകളും ഹാജരാക്കി. ഇരവിപുരം സി.ഐമാരായിരുന്ന ബാലാജി, അമ്മിണിക്കുട്ടൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.