ഇൻഡോർ: നേതൃത്വപരമായ പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. എന്നാൽ ഇൻഡോറിലെ രാഹുൽ ഗാന്ധി എന്ന് പേരുള്ള ഒരു യുവാവ് കുറച്ച് നാളുകളായി പ്രശ്നത്തിലാണ്. അതിന്റെ കാരണം രാഷ്ട്രീയമല്ല. തന്റെയും കോൺഗ്രസ് അദ്ധ്യക്ഷന്റെയും പേര് ഒന്നായതാണ് ഇൻഡോറിലെ ഈ രാഹുൽ ഗാന്ധി ബുദ്ധിമുട്ടിലാക്കാൻ കാരണം. തന്റെ പേര് കാരണം ഒരു മൊബൈൽ ഫോൺ സിം കാർഡ് പോലും ഇയാൾക്ക് ലഭിക്കുന്നില്ല. കോൺഗ്രസ് അധ്യക്ഷന്റെ പേരുള്ള 'രാഹുൽ ഗാന്ധി' പ്രശസ്തനാണ്.
പക്ഷെ അതുകൊണ്ട് യാതൊരു കാര്യവുമില്ല. കച്ചവട സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഈ യുവാവിന് തന്റെ ഈ പേര് കാരണം അതിന് ആവശ്യമായ ബാങ്ക് വായ്പ പോലും ലഭിക്കുന്നില്ല. തന്റെ പേര് വ്യാജമാണെന്ന മറുപടിയാണ് ഈ യുവാവിന് ബാങ്കിൽ നിന്നും മറ്റ് പലയിടത്ത് നിന്നും ലഭിക്കുന്നത്. സ്വന്തം സഹോദരന്റെ പേര് ഉപയോഗിച്ചതുകൊണ്ടാണ് ഇൻഡോറിലെ അഖണ്ഡ് നഗറിൽ താമസിക്കുന്ന രാഹുൽ ഗാന്ധിക്ക് മൊബൈൽ സിം കാർഡ് പോലും ലഭിച്ചത്. തന്റെയീ പേര് കാരണം ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം തന്നെ കളിയാക്കാറുണ്ടെന്നും രാഹുൽ ഗാന്ധി പറയുന്നു.
കോൺഗ്രസ് നേതാവിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയാണ് താൻ എന്നാണ് എല്ലാവരും പറയുന്നതെന്നാണ് യുവാവ് പറയുന്നത്. താൻ പലരെയും ഫോണിൽ വിളിക്കുമ്പോൾ 'രാഹുൽ ഗാന്ധി ഇൻഡോറിലേക്ക് താമസം മാറിയോ?' എന്ന് ചോദിച്ച് പലരും ഫോൺ വയ്ക്കുകയാണെന്നും പറഞ്ഞ് ഇയാൾ സങ്കടപ്പെടുന്നു. പേര് കാരണം പൊല്ലാപ്പിലായ യുവാവ് പേരിന് പിന്നിലെ 'ഗാന്ധി' മാറ്റി കുടുംബ പേരായ മാളവ്യ എന്ന് ചേർക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.