photo

ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊലപാതകത്തിലെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ആഗസ്റ്റ് മൂന്നിന് വിധിക്കും. മൂന്ന് പ്രതികളെ കോടതി വെറുതേവിട്ടു.

പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡ് കാട്ടുങ്കൽ തയ്യിൽ ജോൺസൺ (40), സുഹൃത്തായ 19-ാം വാർഡ് കളത്തിൽ സുബിൻ (ജസ്റ്റിൻ സൈറസ് -27) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഡിഷണൽ സെഷൻസ് ജഡ്ജി സി.എൻ. സീത മുമ്പാകെ വാദം പൂർത്തിയായത്. ഒന്നുമുതൽ അഞ്ച് വരെ പ്രതികളായ പട്ടണക്കാട് തയ്യിൽ വീട്ടിൽ പോൺസൻ (33), സഹോരൻ ടാലിഷ്, സുഹൃത്തുക്കളായ ചേർത്തല ഇല്ലത്തുവെളി ഷിബു (തുമ്പി ഷിബു -48), തണ്ണീർമുക്കം വാരണം മേലോകോക്കാട്ടുചിറയിൽ അജേഷ് (31), സഹോദരൻ വിജേഷ് (34) എന്നിവരാണ് കുറ്റക്കാർ. പാണാവള്ളി വാത്സല്യം വീട്ടിൽ ബിജുലാൽ (45), പെരുമ്പടം മേലാക്കാട് വീട്ടിൽ അനിൽ (41), സഹോദരൻ സനൽകുമാർ (37) എന്നിവരെയാണ് വെറുതേവിട്ടത്. പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

2015 നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ജോൺസന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിനിടയിൽ അയൽവാസിയായ ടാനിഷ് ബഹളമുണ്ടാക്കി. തുടർന്ന് ടാനിഷും ജോൺസണും തമ്മിൽ പലതവണ സംഘട്ടനമുണ്ടായി. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോൺസനെയും സുബിനെയും ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ ലോറിയിൽ പിന്തുടർന്ന്‌ ഒറ്റമശ്ശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റാൻഡിനു സമീപം വച്ച് ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചുവീണ ഇവരുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ ലോറി മറ്റ് വാഹനങ്ങളിൽ തട്ടുകയും കേടാവുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഷിബുവിനെ പിടികൂടിയത്. കുത്തിയതോട് സി.ഐ കെ.ആർ. മനോജ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. പി.പി. ബൈജു എന്നിവർ ഹാജരായി.