karnataka

ബെംഗളൂരു: കർണാടകയിലെ 14 കോൺഗ്രസ് വിമത എം.എൽ.എമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കർണാടക പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടറാവുവിന്റെ ശുപാർശ പരിഗണിച്ചു കൊണ്ടാണ് പതിനാല് പേരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഹൈക്കമാൻഡ് അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

.

മഹേഷ് കുമ്മാതലി, ശ്രീമന്ത് ബി. പാട്ടീൽ, രമേശ് എൽ.ജാർക്കിഹോളി, പ്രതാപ് ഗൗണ്ട പാട്ടീൽ, ശിവറാം മഹബലേശ്വർ ഹെബ്ബാർ, ബി.സി. പാട്ടീൽ, ആർ. ശങ്കർ, ആനന്ദ് സിംഗ്, ഡോ.കെ. സുധാകർ, ബി.എ. ബസവരാജ്, എസ്‍.ടി. സോമശേഖര, മുനിരത്ന, ആർ.റോഷൻ ബെയ്‍ഗ്, എം.ടി.ബി നാഗരാജ് എന്നീ മുൻ എം.എൽ.എമാരെയാണ് കോൺഗ്രസ് പുറത്താക്കിയത്.

നേരത്തെ കർണാടക സ്പീക്കറായിരുന്ന രമേശ് കുമാർ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2023 വരെ ഇവർക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിമത നേതാക്കൾ അറിയിച്ചിട്ടുണ്ട്.