akhil

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിൽ രാഖിയുടെ മൃതദേഹം മറവ് ചെയ്യാൻ നേരത്തെ കുഴി എടുത്തിരുന്നെങ്കിലും മറ്റ് വഴികളും ആലോചിച്ചിരുന്നതായി പ്രതികളുടെ മൊഴി. ഡാമിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇത് നടന്നില്ലായെങ്കിൽ തമിഴ്നാട്ടിൽ കൊണ്ടുപോയി ചതുപ്പിൽ കെട്ടിത്താഴ്ത്താനും പദ്ധതിയിട്ടു. എന്നാൽ മൃതദേഹവുമായി ഏറെദൂരം യാത്ര ചെയ്യുന്നത് അപകടമാണെന്ന് മനസിലാക്കി ആദ്യം തീരുമാനിച്ചത് പോലെ പുതിയ വീടിനടുത്തെ കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.

കൊലക്കുറ്റം രാഹുൽ ഏറ്റെടുക്കാനും ധാരണയുണ്ടാക്കി. കരസേനയിലെ അഖിലിന്റെ ജോലി നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ തീരുമാനിച്ചത്. അതേസമയം, മൂന്നാം പ്രതിയായ ആദർശിന്റെ അറസ്റ്റാണ് പ്രതികളുടെ എല്ലാ പദ്ധതികളും തകർത്തത്.

അതിനിടെ, പ്രതികളുടെ വീട്ടിൽ നിന്ന് വിഷം കണ്ടെത്തി. ഒരു കുപ്പി ഫ്യുരിഡാനാണ് കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ അത്മഹത്യ ചെയ്യാൻ രാഹുലും അഖിലും തീരുമാനിച്ചതായാണ് പ്രതികളുടെ മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മദ്യം കഴിച്ചതോടെ ആ തീരുമാനവും ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിൽ കുടുംബത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചട്ടില്ല. എന്നാൽ ജൂലായി 20ന് നാട്ടിലേക്ക് മടങ്ങിയെത്തിയ അഖിൽ കാര്യങ്ങൾ മാതാപിതാക്കളോട് തുറന്ന് പറഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

രാഖി തന്റെ വിവാഹം മുടക്കാൻ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖിൽ മൊഴി നൽ കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടിൽ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങൾ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖിൽ പറയുന്നത്.

കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിൻകരയിൽ നിന്നാണ് രാഖി കാറിൽ കയറിയത്. കാറിൽ വച്ചും രാഖിയോട് ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖിൽ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോൾ കൊന്നോളാൻ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖിൽമൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും കേൾക്കാൻ താന്‍ തയ്യാറായില്ലെന്ന് അഖിൽ പറയുന്നു.