പട്ന: "പാകിസ്ഥാൻ സിന്ദാബാദ്" എന്ന പേരിൽ പാക് അനുകൂല വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റിൽ. സദ്ദാം ഖുറേഷി എന്ന യുവാവിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ബിഹാറിലെ വെസ്റ്റ് ചൻപാരൻ ജില്ലയിലെ ബേട്ടിയയിലാണ് സംഭവം. വാട്സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്ന ഫോണും പൊലീസ് പിടിച്ചെടുത്തു. ഗ്രൂപ്പിൽ ദേശീയ വിരുദ്ധ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാലാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്തത്.
സദ്ദാം ഖുറേഷിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സാങ്കേതിക വിദഗ്ധ സംഘത്തിന്റെ സഹായവും പൊലീസ് തേടിയിരുന്നു. ഇവരുവഴിയാണ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തുകയും തുടർന്ന് ടവർ ലൊക്കേറ്റ് ചെയ്ത് ഇയാളെ കണ്ടെത്തുകയുമായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ ഐ.പി.സി 153എ,153 ബി, 298 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനു വേണ്ടി സോഷ്യൽമീഡിയയിലും മറ്റു ഓൺലൈൻ മേഖലകളിലും പ്രവർത്തിക്കുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുമെന്ന് മുമ്പ് ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം പാക് സർക്കാരിന്റെ കീഴിലുള്ള ബ്രോഡ്കാസ്റ്റിംഗ് വെബ്സൈറ്റ് മലയാളി സൈബർ സോൾജിയേഴ്സ് ഹാക്കുചെയ്ത് സെർവർ ലോഗിൻ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇവരിൽ ചിലർ ഇന്ത്യയ്ക്കെതിരെയും പാകിസ്ഥാന് അനുകൂലമായും മലയാളത്തിലുള്ള ചിത്രങ്ങളും ടെക്സ്റ്റുകളും പോസ്റ്റു ചെയ്തിരുന്നു.