vv
കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച മന്ത്രി കെ.ടി. ജലീൽ ഒരുക്കങ്ങൾ വിലയിരുത്തുന്നു.

ഹജ്ജ് സെൽ സജീവമായി മലപ്പുറം: സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് 4.30 ന് ഹജ്ജ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും മുഖ്യമന്ത്രി നിർവ്വഹിക്കും. മന്ത്രി ഡോ.കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാവും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എ.പി.അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2.25ന് പുറപ്പെടും. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിക്കും. 300 പേരാണ് ആദ്യ വിമാനത്തിൽ യാത്രയാവുക. ഹജ്ജ് വാളന്റിയർമാരായ എൻ.പി. സെയ്തലവി, മുജീബ് റഹ്മാൻ പുഞ്ചിരി എന്നിവർ ആദ്യ വിമാനത്തിൽ ഹജ്ജാജിമാരെ അനുഗമിക്കും. ക്യാമ്പിലെ ഹജ്ജ് സെൽ ഇന്നലെയോടെ പൂർണ്ണതോതിൽ സജ്ജമായി. ഹാജിമാരുടെ യാത്രാസംബന്ധമായ രേഖകൾ കൈമാറുക, വിമാന സമയത്തിനനുസരിച്ച് ഹാജിമാരെ യാത്രയാക്കുന്നതിനാവശ്യമായ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരിക്കുക തുടങ്ങിയവയാണ് ഹജ്ജ് സെൽ ഉദ്യോഗസ്ഥൻമാരുടെ പ്രധാന ചുമതല. സംസ്ഥാന സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിതരായ 55 ഉദ്യോഗസ്ഥരാണ് ഹജ്ജ് സെൽ പ്രവർത്തനത്തിലുള്ളത്. ഡിവൈ.എസ്.പി. എസ്.നജീബാണ് ഹജ്ജ് സെൽ ഓഫീസർ.ഹജ്ജ് സെല്ലിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ മോക് ഡ്രിൽ ഇന്നലെ നടന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഇൻ ചാർജ്ജ് ഓഫീസർ ഷാ നാസിം അലി, ഒഫീഷ്യലുകളായ അൻസാരി ഷെഹ്ബാസ്, ഉൽദി മുഈൻ, ഷെയ്ഖ് മുഹമ്മദ് സഫർ എന്നിവർ ഇന്നലെ ഹജ്ജ് ഹൗസിലെത്തി ചുമതലയേറ്റു.