മലപ്പുറം: വില്ലേജ് ഓഫീസുകളിൽ കരമടയ്ക്കാൻ ഇനി വരിയിൽ കാത്തു നിൽക്കേണ്ട. നിങ്ങളുടെ എ.ടി.എം കാർഡുപയോഗിച്ച് ഇനി മുതൽ പണമടയ്ക്കാം. ഇടപാടുകൾ പണരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ഇപോസ് മെഷീൻ വിതരണം ചെയ്തു. ഇപോസ് മെഷീനുകൾ വില്ലേജ് ഓഫീസുകൾക്ക് നൽകി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മലിക് നിർവഹിച്ചു. നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് റവന്യൂ ഇപേമെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.
കൂടുതൽ വേഗത്തിലും ആധുനിക രീതിയിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്ക് നൽകുകയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എ.ടി.എം കാർഡ് സൈ്വപ്പ് ചെയ്ത് പണമടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇപോസ് മെഷീനിൽ.
മെഷീൻ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാൽ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലി എളുപ്പമാവും വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റർനെറ്റ് ബാങ്കിങ് സൗകര്യവും നിലനിർത്തും.മെഷീൻ ഇടപാടുകൾ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്
സർക്കാർ നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫീസുകളിലെ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇപേമെന്റ് സംവിധാനം വഴി സാധിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
വിതരണത്തിനോടനുബന്ധിച്ച് വില്ലേജ് ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കും മെഷീൻ പ്രവർത്തനം സംബന്ധിച്ച് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ പ്രതീഷ് കുമാർ ക്ലാസ് നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തിരൂർ ആർ.ഡി.ഒ ഡോ.ജെ.ഒ അരുൺ, ഹുസൂർ ശിരസ്തദാർ ഒ.ഹംസ, റെലീസ് കോഓർഡിനേറ്റർ മദൻ കുമാർ, ഐ.ടി സെൽ കോഓർഡിനേറ്റർ എ.ഇ ചന്ദ്രൻ, അക്ഷയ ജില്ലാ പ്രൊജ്ര്രക് മാനേജർ മെവിൻ വർഗീസ്സ് തുടങ്ങിയവർ പങ്കെടുത്തു.