kumar

ആത്മഹത്യാക്കുറിപ്പിലും ജാതി വിവേചനത്തെക്കുറിച്ച് പരാമർശം

പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു. പ്രതികൾ പൊലീസുകാരായതിനാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡിഷ്യൽ അന്വേഷണമാണ്‌ വേണ്ടതെന്നും സജിനി പറഞ്ഞു.

ലക്കിടി റെയിൽവേ പാളത്തിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ കുടുംബം ആരോപിക്കുന്ന കാര്യങ്ങൾ തന്നെയാണ് മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പിലുമെന്നാണ് സൂചന.

മാസങ്ങളായി കുമാർ അനുഭവിച്ച ജാതീയ വിവേചനവും മാനസിക- ശാരീരിക പീഡനവുമാണ് കത്തിന്റെ ഉള്ളടക്കം. മേലുദ്യോഗസ്ഥരിൽ ചിലരുടെ പേരും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പീഡന വിവരം നേരത്തേ അറിഞ്ഞിട്ടും പരാതി നൽകാതിരുന്നത് വീണ്ടും പ്രശ്നം ഉണ്ടാവാതിരിക്കാനാണെന്ന് സജിനി പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തിൽ ഇതുകൂടി പരിഗണിച്ചാവും അന്വേഷണമെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രൻ അറിയിച്ചു. സംഭവത്തിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി - എസ്.ടി കമ്മിഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ കമ്മിഷൻ കല്ലേക്കാട് ക്യാമ്പ് സന്ദർശിക്കും.

ഈ മാസം 25ന് രാത്രിയാണ് സിവിൽ പൊലീസ് ഓഫീസറായ കുമാറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണത്തെക്കുറിച്ച് ഒറ്റപ്പാലം സി.ഐയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.