ഏഴംകുളം: ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേപ്പുപാറ പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലം അപകടാവസ്ഥയിലായി വർഷങ്ങളായിട്ടും പുതുക്കി പണിയാൻ യാതൊരു നടപടിയുമില്ല. പ്ലാന്റേഷൻമുക്ക്‌തേപ്പുപാറകൂടൽ പാതയുടെയും തേപ്പുപാറപൂതങ്കരപത്തനാപുരം പാതയുടെയും സംഗമസ്ഥാനത്താണ് പാലം. കൊടുമൺ, ചന്ദനപ്പള്ളി റബർ പ്ലാന്റേഷൻ വനംവകുപ്പിന്റെ അധീനതയിലായിരുന്നപ്പോൾ നിർമ്മിച്ച പാലത്തിന് 50 വർഷം പഴക്കമുണ്ട്. നന്നേ ഇടുങ്ങിയ പാലമായതിനാൽ ഒരു ബസ് പോകാനുള്ള വീതിയേയുള്ളൂ. കൈവരികളെല്ലാം തകർന്ന് ദുർബലമാണ്. ഒപ്പം പാലത്തിന്റെ അടിഭാഗത്തെ സ്‌ളാബിന്റെ കോൺക്രീറ്റ് ഇളകിമാറി കമ്പി തെളിഞ്ഞ് ദ്രവിച്ച നിലയിലാണ്. സംരക്ഷണഭിത്തിയും തകർച്ചയെ നേരിട്ടു. പാലത്തെ താങ്ങി നിർത്തുന്ന ഭിത്തികളുടെ അടിഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
കണ്ടു ബോധിച്ചു: പക്ഷേ നടപടിയില്ല
ഏതു സമയവും തകർന്നുവീഴാവുന്ന നിലയിലുള്ള പാലത്തിന്റെ ദുസ്ഥിതി വർഷങ്ങൾക്കു മുമ്പേ മുൻ വ്യവസായ മന്ത്രി കെ.ആർ ഗൗരിയമ്മയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻ എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. വീതിയുള്ള പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ദിനംപ്രതി നിരവധി വാഹനങ്ങൾ
സ്വകാര്യ ബസുകളും ഭാരം കയറ്റിയ ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഈ പ്രദേശത്തുകാർക്ക് കടമാൻകുഴി, പൂതങ്കര, കലഞ്ഞൂർ, പത്തനാപുരം, കൊടുമൺ, ചന്ദനപ്പള്ളി,. കൂടൽ, ഒറ്റത്തേക്ക് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ്.
പാലം തകർന്നാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടും.
പാലത്തിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായതിനാൽ ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തിന് ഒന്നും ചെയ്യാനാകില്ല
അഡ്വ.ആർ.ബി രാജീവ് കുമാർ
(ജില്ലാ പഞ്ചായത്തംഗം)
-പാലത്തിന് 50 വർഷം പഴക്കം
വീതി കുറവ്-കൈവരികൾ തകർന്നു
-സ്ലാബിന്റെ കോൺഗ്രീറ്റ് ഇളകി മാറി
-സംരക്ഷണ ഭിത്തി തകർന്നു