perumon-bridge-draft
പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ രൂപരേഖ

 കേരളാ റോഡ് ഫണ്ട് ബോ‌ർ‌ഡ് ഇഴയ്ക്കുന്നതായി ആക്ഷേപം

 ടെണ്ടർ സമർപ്പിച്ചത് ഒരാൾ മാത്രം

കൊല്ലം: മൺറോതുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ റീ ടെണ്ടർ നടപടികൾ ചുവപ്പ് നാടയിൽ കുടുങ്ങി. രണ്ട് തവണ കാലാവധി നീട്ടിയിട്ടും ഒന്നിലധികം പേർ ടെണ്ടർ സമർപ്പിക്കാതിരുന്നതോടെ കഴിഞ്ഞമാസം 10ന് റീ ടെണ്ടർ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിസാരമായി പൂർത്തിയാക്കാവുന്ന നടപടികൾ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് ഇഴയ്ക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 2നാണ് പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചത്. സ്വാഭാവിക കാലാവധി അവസാനിച്ചപ്പോൾ ഒരാൾ മാത്രമാണ് ടെണ്ടർ സമർപ്പിച്ചിരുന്നത്. വീണ്ടും രണ്ട് തവണ കൂടി നീട്ടിയിട്ടും പുതുതായി ആരും ടെണ്ടർ സമർപ്പിക്കാഞ്ഞതോടെയാണ് റീ ടെണ്ടറിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ എസ്റ്റിമേറ്റ് നിരക്കിനൊപ്പം ജി.എസ്.ടി കൂടി ചേർക്കണമെന്ന പുതിയ സർക്കുലർ ലഭിച്ചുവെന്ന ന്യായം പറഞ്ഞ് റീ ടെണ്ടർ അനന്തമായി നീട്ടുകയാണ്.


 റീ ടെണ്ടർ നടപടി ക്രമം

റീ ടെണ്ടറിൽ കൂടുതൽ പേർ പങ്കെടുത്താൽ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ചവരുമായി കരാർ ഉറപ്പിക്കും. ഒരാൾ മാത്രമേ ഉള്ളുവെങ്കിൽ അവരുടെ ടെണ്ടർ തുക എസ്റ്റിമേറ്റ് തുകയേക്കാൾ ഉയർന്നതും ലോക്കൽ മാർക്കറ്റ് റേറ്റിനെക്കാൾ കുറഞ്ഞതുമാണെങ്കിലും കരാറിലേക്ക് നീങ്ങും. ലോക്കൽ മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്നതാണെങ്കിൽ വീണ്ടും റീ ടെണ്ടറിലേക്ക് പോകേണ്ടി വരും.

 സാങ്കേതിക വൈദഗ്ദ്ധ്യമില്ലായ്മ തടസമെന്ന് അധികൃതർ

30 മീറ്റർ നീളമുള്ള 10 സ്പാനുകളും 70 മീറ്റർ നീളമുള്ള ഒരു സ്പാനുമാണ് പാലത്തിന്റെ രൂപരേഖയിലുള്ളത്. ഏഴുപത് മീറ്റർ നീളത്തിൽ സ്പാൻ നിർമ്മിക്കാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്തതുകൊണ്ടാകാം കൂടുതൽ പേർ കരാറിൽ പങ്കെടുത്തതെന്ന് അധികൃതർ പറയുന്നു.

പെരുമൺ - പേഴുംതുരുത്ത് പാലം

 പദ്ധതി തുക: 41.215 കോടി

 എസ്റ്റിമേറ്റ് തുക: 36.47 കോടി

 നീളം: 424 മീറ്റർ

 വീതി: 11 മീറ്റർ

1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാത

ഇഴഞ്ഞുനീങ്ങുന്ന ടെണ്ടർ നടപടികൾ

 ടെണ്ടർ നടപടികൾ ആരംഭിച്ചത്: 2019 മാർച്ച് 2ന്

 രണ്ട് തവണ ടെണ്ടർ തീയതി നീട്ടി നൽകി

 ജൂൺ 10ന് റീ ടെണ്ടർ ചെയ്യാൻ തീരുമാനം