rape

കൊല്ലം: അഞ്ചൽ ഏരൂർ സ്വദേശിനിയായ ഏഴു വയസുകാരിയെ അടുത്ത ബന്ധുവായ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി) ഈ മാസം 16ന് വിധി പറയും. കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനിൽ രാജേഷാണ് പ്രതി.
2017 സെപ്തംബർ 27നായിരുന്നു സംഭവം. രാവിലെ ഏഴരയോടെ അമ്മുമ്മയുമായി ട്യൂഷൻ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. വഴിയിൽ കാത്തുനിന്ന പ്രതി താൻ ട്യൂഷൻ സ്ഥലത്താക്കാമെന്ന് പറഞ്ഞ് അമ്മുമ്മയെ മടക്കി അയച്ചശേഷം പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. പെൺകുട്ടിയെ ബസിൽ കയറ്റി ചെറുകരയിലെത്തിച്ചു. തുടർന്ന് വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

പെൺകുട്ടി ട്യൂഷന് എത്തിയില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ആർ.പി.എൽ എസ്റ്റേറ്റിൽ നിന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.

ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ ശ്രവങ്ങൾ പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങൾ ഏരൂരിലെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയിൽ നിന്നും ലഭിക്കുകയും ചെയ്തു.

അന്നത്തെ പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ, അ‌ഞ്ചൽ സി.ഐ അഭിലാഷ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 44 രേഖകളും 26 മുതലുകളും ഹാജരാക്കി. ജി. മോഹൻരാജാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ.