കൊട്ടിയം: മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കവേ പിതാവിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാറുകാരൻ മരിച്ചു.ഇരവിപുരം സ്നേഹ ധാരാ നഗർ 182ൽ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നജ്മത്തിന്റെയും മകനായ മുനീറാണ് മരിച്ചത്. നിസാം ഇപ്പോൾ ജയിലിലാണ്.
ഇക്കഴിഞ്ഞ 21ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. മൽസ്യക്കച്ചവടക്കാരനായ നിസാം കച്ചവടം കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തി നജ്മത്തിനെ ആക്രമിക്കുന്നതു കണ്ട മുനീർ പിതാവിനെ തടയാൻ ശ്രമിച്ചു. രോഷാകുലനായ പിതാവ് അടുത്തു കിടന്ന ബിയർ കുപ്പിയെടുത്ത് പോസ്റ്റിലിടിച്ച് പൊട്ടിച്ച ശേഷം മുനീറിന്റെ കാലിലേക്ക് കുത്തി കയറ്റുകയായിരുന്നു. കാലിലെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന നിലയിൽ കിടന്ന മുനീറിനെ ഓടിക്കൂടിയവർ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുനീറിന്റെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു.
സംഭവ ദിവസം തന്നെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്ത നിസാമിനെ ( 45 ) കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലക്കുറ്റം ചുമത്തി ഇരവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആറേമുക്കാലോടെ സ്നേഹ ധാരാ നഗറിലുള്ള വാടക വീട്ടിൽ എത്തിച്ച ശേഷം ഖബറടക്കത്തിനായി കായംകുളം തെരുവിൽ ജമാഅത്തിലേക്ക് കൊണ്ടുപോയി. വഞ്ചി കോവിലിലുള്ള ഒരു ടൂ വീലർ വർക് ഷോപ്പിലെ ട്രെയിനിയായിരുന്നു മുനീർ. സഹോദരൻ: സെയ്ദ് മുഹമ്മദ്.