കൊല്ലം: ജൂലായ് 18 മുതൽ 20 വരെ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഞ്ഞ അലർട്ടാണ് ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചത്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകൾ നടത്താൻ ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ നിർദേശിച്ചു. താലൂക്ക്തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാനും നിർദേശമുണ്ട്.
മുൻ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിലുള്ളവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കണം. മാറി താമസിക്കേണ്ട സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം.
മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം, ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം, നദി മുറിച്ചു കടക്കരുത്, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക തുടങ്ങിയവയാണ് പൊതു നിർദേശങ്ങൾ.
ദുരിതസാഹചര്യം മുൻനിറുത്തി സുരക്ഷിത സ്ഥാനങ്ങൾ സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾ നിശ്ചയിക്കും. അടിയന്തര സഹായത്തിനായി അധികൃതരുമായി ബന്ധപ്പെടണം. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ മെയിൻ സ്വിച്ച് ഓഫ് ആക്കണം.
1077 ആണ് അടിയന്തര സാഹചര്യത്തിൽ വിളിക്കേണ്ട നമ്പർ. ജില്ലയ്ക്ക് പുറത്തു നിന്ന് വിളിക്കുന്നവർ എസ് ടി ഡി കോഡ് ചേർക്കണം. അസുഖമുള്ളവർ, അംഗപരിമിതർ, ഭിന്നശേഷിക്കാർ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് ദുരന്ത സാഹചര്യം വന്നാൽ പ്രത്യേക പരിഗണ നൽകണം.
വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യണം. ഫ്‌ളാറ്റുകളുടെ സെല്ലാറിൽ കാർ പാർക്ക് ചെയ്യരുത് എന്നിവയാണ് മറ്റു നിർദേശങ്ങൾ.
എമർജൻസി കിറ്റ്
ടോർച്ച്, റേഡിയോ, 500 മില്ലിലിറ്റർ വെള്ളം, ഒ.ആർ. എസ് പാക്കറ്റ്, അവശ്യ മരുന്നുകൾ, ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്കമുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, കോൾ പ്ലാനും ചാർജ് ചെയ്ത മൊബൈൽ ഫോൺ, അത്യാവശ്യം പണം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടത്. വിലപിടിപ്പുള്ള സാധനങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കാം. അടിയന്തര സാഹചര്യത്തിൽ എമർജൻസി കിറ്റുമായി സുരക്ഷിത സ്ഥലത്തേക്ക് മാറണം.