ഇരവിപുരം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിൽ ഹൈടെക് സംവിധാനങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ മേഖലയിലെ ഒരു ബാങ്ക് സഹകാരികൾക്കായി കൂടുതൽ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നത്.
ഇന്ത്യയിൽ എവിടേക്കും ദിവസം ഇരുപത്തിഅയ്യായിരം രൂപ അയയ്ക്കാവുന്ന മൊബൈൽ ആപ്, ആധാറുമായി ബന്ധപ്പെട്ട എല്ലാ പേയ്മെന്റുകളും ബാങ്ക് വഴി അയയ്ക്കുന്നതിനായുള്ള ആധാർ പേയ്മെന്റ്, മറ്റ് ബാങ്കുകളിൽ നിന്ന് കൊല്ലൂർവിള ബാങ്കിലെ ലോൺ അക്കൗണ്ടിലേക്ക് നേരിട്ട് ഇ.എം.ഐ അടയ്ക്കാനുള്ള സംവിധാനം എന്നിവയാണ് ഒരുങ്ങിയത്. കൂടാതെ സഞ്ചരിക്കുന്ന ബാങ്ക്, സഹകരണ മേഖലയിലെ ആദ്യത്തെ എ.ടി.എം, ഇന്ത്യയിൽ എവിടെയും പണം അയയ്ക്കുവാൻ കഴിയുന്ന കോർ ബാങ്കിംഗ്, ഇടപാടുകാർക്കായി മൊബൈൽ ആപ്ലിക്കേഷൻ, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ, എക്സ്പ്രസ് മണി ട്രാൻസ്ഫർ സംവിധാനം എന്നിവയും നിലവിൽ ബാങ്കിലുണ്ട്.
ബാങ്കിന്റെ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഹൈടെക് സംവിധാനങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മൊബൈൽ ട്രാൻസ്ഫർ വഴിയുള്ള പണം കൈമാറ്റത്തിന്റെ ഉദ്ഘാടനം ഷംസുദ്ദീൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദീൻ ചാണിക്കൽ, ഇ. നൗഷാദ് കിട്ടന്റഴികം, പട്ടത്താനം സുരേഷ്, സാദത്ത് ഹബീബ്, മണക്കാട് സലിം, സെയ്‌ത്തുൻ ബീവി, ബിന്ദു മധുസൂദനൻ, ഷാജിദാ നിസാർ, ബാങ്ക് സെക്രട്ടറി പി.എസ്. സാനിയ, അസി. സെക്രട്ടറി ജെ. റിയാസ്, ഐ.സി.ഐ.സി.ഐ ബാങ്ക് റീജിയണൽ ഹെഡ് നവീൻ ചാർളി, ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ ജിംസൺ ബേബി തുടങ്ങിയവർ പങ്കെടുത്തു.