ഇരവിപുരം: കലുംഗ് നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയ ശേഷം റോഡരികിൽ ഉപേക്ഷിച്ച കോൺക്രീറ്റ് സ്ലാബുകളും അവശിഷ്ടങ്ങളും അപകട ഭീഷണിയൊടൊപ്പം ഗതാഗത തടസവും ഉണ്ടാക്കുന്നു. പള്ളിമുക്ക് - ഇരവിപുരം റോഡിൽ കൊല്ലൂർവിള പള്ളിക്കടുത്തായാണ് കോൺക്രീറ്റ് സ്ളാബിന്റെ അവശിഷ്ടങ്ങൾ റോഡിൽ കിടക്കുന്നത്. പള്ളിക്കടുത്ത് റോഡിന് കുറുകെ കലുംഗും ഓടയും നിർമ്മിച്ചപ്പോഴുള്ള അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. കാൽനടയാത്ര തടസമാകുന്ന രീതിയിൽ കിടക്കുന്ന അവശിഷ്ടങ്ങൾ എടുത്തുമാറ്റുന്നതിന് കരാറുകാർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.