പത്തനാപുരം: ടിക്കറ്റിന്റെ ബാക്കി തുക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പുനലൂർ-ചെമ്പനരുവി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരെ മർദ്ദിക്കുകയും ബസിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്പനരുവി ഓലപ്പാറ സ്വദേശികളായ വിനോദ് (32), സുഭാഷ് (35), ഉദയൻ (29) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് സി. ഐ അൻവർ, എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ, പൊലീസുകാരായ മധുസൂദനൻ, നിക്സൺ എന്നിവരടങ്ങുന്ന സംഘമാണ് കറവൂരിൽ നിന്ന് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.