സുഖചികിത്സ ജൂലായ് 30 വരെ
സുഖചികിത്സ 49 ആനകൾക്ക്
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്മാർക്കിത് സുഖചികിത്സാ കാലം. ഇന്നലെ വൈകിട്ട് മൂന്നിന് ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഔഷധ ഉരുള കൊമ്പൻ ഗോപാലകൃഷ്ണന് നൽകി കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശശിധരൻ, വെറ്ററിനറി ഡോക്ടർമാരായ കെ. വിവേക്, പി.വി. ഗിരിദാസ്, ടി.എസ്. രാജീവ് എന്നിവരും നൂറുകണക്കിന് ആനപ്രേമികളും പങ്കെടുത്തു. ആനക്കോട്ടയിലെ 49 ആനകളിൽ മദപ്പാടില്ലാത്ത ആനകൾക്കാണ് സുഖചികിത്സ നൽകുന്നത്. ഗജരത്‌നം പത്മനാഭൻ, വലിയകേശവൻ, നന്ദൻ, ഇന്ദ്രസെൻ ഉൾപ്പെടെ 21 കൊമ്പന്മാർ ഇപ്പോൾ മദപ്പാടിലാണ്. മദപ്പാടിലുള്ള ആനകൾക്ക് മദപ്പാട് കഴിയുന്ന മുറയ്ക്ക് സുഖ ചികിത്സ നൽകും. ജൂലായ് 30 വരെയാണ് സുഖചികിത്സ. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദ്ധർ നിശ്ചയിച്ച ഔഷധക്കൂട്ടുകളും, ആരോഗ്യ വർദ്ധക വിഭവങ്ങളുമാണ് ആനകൾക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്. 41 കൊമ്പന്മാരും, അഞ്ച് പിടിയാനകളും, രണ്ടുമോഴകളുമുൾപ്പെടെ 48 ഗജസമ്പത്താണ് ദേവസ്വത്തിനുള്ളത്..
ദൈനംദിന മെനു ഇങ്ങനെ
മൂന്ന് കിലോ അരിയുടെ ചോറ്
ഓരോ കിലോ വീതം ചെറുപയറും മുതിരയും
200 ഗ്രാം ച്യവനപ്രാശം
100 ഗ്രാം അഷ്ടചൂർണം
25 ഗ്രാം മിനറൽ മിക്‌സ്ചർ
50 ഗ്രാം മഞ്ഞൾപൊടി
വൈറ്റമിൻ ടോണിക്
പുറമെ പനമ്പട്ടയും പുല്ലും