തൃശൂർ: ബികോം അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഇംഗ്ലീഷ് പരീക്ഷയിൽ കൂട്ടത്തോൽവി. തൃശൂരിലെ ചില സെന്ററുകളിൽ പരീക്ഷയെഴുതിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്ന ബികോം വിദ്യാർത്ഥികൾക്കാണ് രണ്ടാം സെമസ്റ്റർ റീഡിംഗ് ഓൺ കണ്ടംപററി കൾച്ചർ എന്ന ഇംഗ്ലീഷ് പേപ്പറിൽ കൂട്ടത്തോൽവി ഉണ്ടായത്. ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്ക് ഒറ്റ നമ്പർ. മറ്റു ജില്ലകളിലും സമാന സ്ഥിതിയുണ്ട്. ഇപ്പോൾ അഞ്ചാം സെമസ്റ്റർ ബികോം പഠിക്കുന്ന ഈ വിദ്യാർത്ഥികൾക്കു മറ്റു വിഷയങ്ങൾക്കു മികച്ച മാർക്കുമുണ്ട്.
ഇപ്പോൾ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയ്‌ക്കൊപ്പം മാത്രമേ പരാജയപ്പെട്ടവർക്ക് ഇനി പരീക്ഷയെഴുതാൻ കഴിയൂ. അതിന്റെ ഫലം വരാൻ കുറഞ്ഞത് ഒരു വർഷമെടുക്കും. പരീക്ഷാഫലം വൈകിയാൽ തുടർവിദ്യാഭ്യാസത്തിന് ഒന്നുമുതൽ രണ്ടുവർഷം വരെ നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.
ശരാശരി നിലവാരമുള്ള വിദ്യാർത്ഥികൾക്ക് പോലും ഇരുപതിൽ കുറയാത്ത മാർക്ക് ലഭിക്കാറുള്ള ഇംഗ്ലീഷ് പേപ്പറിലാണ് ഇത്തവണ അപ്രതീക്ഷിത തിരിച്ചടി. വിദ്യാർത്ഥികൾ നേരിട്ടും കോളേജ് അധികൃതർ മുഖാന്തിരവും പരീക്ഷാഭവൻ അധികൃതർക്കു പരാതി നല്കിയിട്ടുണ്ട്.
മൂല്യനിർണയത്തിലെ പിഴവാണ് ഭൂരിപക്ഷം പേരുടെയും കൂട്ടത്തോൽവിക്ക് ഇടയാക്കിയതെന്നു അദ്ധ്യാപകരിൽ ചിലരും അഭിപ്രായപ്പെടുന്നു. ഇനി പുനർമൂല്യനിർണയത്തിനു അപേക്ഷിച്ചാൽ തന്നെ യൂണിവേഴ്‌സിറ്റി കാലിക്കട്ട് ആയതിനാൽ ഫലം മാറിവരാൻ സാദ്ധ്യതയില്ലെന്നു വിദ്യാർത്ഥികളും പറയുന്നു.
പുനർമൂല്യ നിർണയത്തിന് ഒരു പേപ്പറിന് 750 രൂപയാണ് ഫീസ്. ഉറപ്പില്ലാത്ത കാര്യത്തിനു ഫീസടയ്ക്കണമോ, അതോ തുടർപഠനത്തിന് ഒരു വർഷം നഷ്ടപ്പെടുത്തണോ എന്നറിയാതെ വട്ടംകറങ്ങുകയാണ് വിദ്യാർത്ഥികൾ.