തൃശൂർ: കൊടുംകുറ്റവാളികളെ പാർപ്പിക്കുന്നതിന് വിയ്യൂരിൽ നിർമിച്ച അതിസുരക്ഷാ ജയിലിൽ, ഭീകരവാദവും രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന സംസ്ഥാനത്തെ 55 പേരെ പാർപ്പിക്കുമെന്ന് ജയിൽ ഡി.ജി.പി: ഋഷിരാജ് സിംഗ് പറഞ്ഞു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ആദ്യ അന്തേവാസിയായി കൊലപാതകക്കുറ്റത്തിൽ ജീവപര്യന്തം തടവുകാരനായ അജിത് കുമാറിനെ പ്രവേശിപ്പിച്ചു.
അന്തേവാസികളുടെ രജിസ്റ്ററിൽ ഡി.ജി.പി.യാണ് അദ്യത്തെയാളുടെ പേര് എഴുതിച്ചേർത്തത്. 300 പേജുള്ള പുസ്തകത്തിൽ പരമ്പരാഗത രീതിയിലായിരുന്നു പേര് ചേർക്കൽ. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണെങ്കിലും പുതിയ തടവുകാരനെത്തുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പുതിയ ജയിലിലേക്ക് മാറ്റിയത്. സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ. കണ്ണൂർ,വിയ്യൂർ,തിരുവനന്തപുരം എന്നീ സെൻട്രൽ ജയിലുകളിലെ 55 പേരെയാണ് ഇവിടേക്ക് മാറ്റുക.ഏറ്റവും കൂടുതൽ പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കുറവ് തിരുവനന്തപുരത്ത് നിന്നുമാണ്.
മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ജയിൽ ചില സാങ്കേതിക കാരണങ്ങളാലാണ് ഇതേവരെ തുറക്കാതിരുന്നതെന്ന് ഡി.ജി.പി. പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ രണ്ട് ദിവസം കൊണ്ട് പരിഹരിച്ചു. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ജയിൽ മന്ദിരം. അന്തേവാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. മുറിയുടെ ഭാഗമായി ബാത്ത് റൂമും ഓരോ മുറിയിലും സി.സി.ടി.വിയുമുണ്ട്. കട്ടിലും നല്കിയിട്ടുണ്ട്.ഇവിടുത്തെ അന്തേവാസികളെയെല്ലാം തന്നെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും കോടതിയിൽ ഹാജരാക്കുക. കാണാനെത്തുന്ന ബന്ധുക്കളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാവില്ല കാണിക്കുക. ഇതിനായി ജയിൽ മാന്വലിലെ നിയമപ്രകാരം ചെയ്യും.
പിടികൂടിയതിനെക്കുറിച്ച് പൊലീസ് പറയും
ജയിലിൽ നിന്ന് പിടികൂടിയ നിരോധിത വസ്തുക്കൾ പൊലീസിന് കൈമാറുകയെന്നതാണ് ജയിൽ അധികൃതരുടെ ചുമതല. അത് പ്രകാരം ഫോണുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. അതിന്റെ അന്വേഷണം എവിടെയെത്തി എന്ന് പൊലീസാണ് പറയുകയെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.