തൃശൂർ: ഗർഭിണിയായ അമ്മയെ പരിചരിക്കാനെത്തിയ 12 വയസുകാരിയെ ഭീഷണിപ്പെടുത്തി ശൗചാലയത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം പിഴയും ശിക്ഷ വിധിച്ചു. മാള കുരുവിലശേരി വലിയപറമ്പ് മുണ്ടശേരി വീട്ടിൽ രാമദാസിനെയാണ് (43) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കൂടുതൽ കഠിനതടവ് അനുഭവിക്കണം. 2009 സെപ്തംബർ 23നായിരുന്നു സംഭവം. പെൺകുട്ടിക്കും, മാതാവിനുമൊപ്പം തമിഴ്നാട്ടിലെ തിരുപ്പൂർ ചന്ദ്രാപുരത്തുള്ള വാടകവീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
അതിനിടയിൽ അസുഖബാധിതയായപ്പോൾ കുട്ടിയുടെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിചരിക്കാനെന്ന വ്യാജേന രാമദാസ് ആശുപത്രിയിൽ വരാറുണ്ടായിരുന്നു. വഴങ്ങിയില്ലെങ്കിൽ ഗർഭിണിയായ അമ്മയെ വയറ്റിൽ ചവിട്ടി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. തിരുപ്പൂരുള്ള വാടകവീട്ടിൽ വെച്ചും കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചിരുന്നു. ഭീഷണി ഭയന്ന് കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിലും ശല്യം തുടർന്നതിനെ തുടർന്ന് വാർഡിലെ നഴ്‌സിനെ സംഭവം അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ പേരാമംഗലം എസ്.ഐ എം.ജെ അഗസ്റ്റിനെ സംഭവം അറിയിച്ചതിനെ തുടർന്ന് കേസെടുത്തു. കുന്നംകുളം സി.ഐ ആയിരുന്ന ഹരിദാസാണ് കേസന്വേഷിച്ചത്.
കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രത്യേകം ഹർജി നൽകി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 17 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി. 12 സാക്ഷികളെ വിസ്തരിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു. സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, അഡ്വ. പി.കെ. മുജീബ് എന്നിവർ ഹാജരായി..