തിരുവനന്തപുരം: നാലുമാസം മുമ്പ് തലസ്ഥാനത്തെത്തി കാണാതായ ജർമ്മൻയുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്സെന്ന (31)യുവതിക്കൊപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരൻ മുഹമ്മദ് അലിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എംബസി മുഖാന്തിരം ഇയാളെ ബന്ധപ്പെട്ട് യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അതോടൊപ്പം യുവതിയുടെ പേരും ഫോട്ടോയും വിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മാർച്ച് ഏഴിനാണ് മുഹമ്മദ് അലിയെന്ന സുഹൃത്തിനൊപ്പം ലിസ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മുഹമ്മദ് അലി മാർച്ച് 15 ന് തിരികെപ്പോയതായാണ് വിമാനത്താവളത്തിലെ രേഖകൾ. ഇരുവരുടെയും യാത്രാരേഖകളിൽ കൊല്ലം, അമൃതപുരി എന്ന് മേൽവിലാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ അമൃതപുരിയിലെത്തി അന്വേഷണ സംഘം ഇന്ന് വിവരം തേടിയിരുന്നു. ഇരുവരുടേയും യാത്രാരേഖകളിൽ കൊല്ലം അമൃതപുരി എന്ന വിലാസം നൽകിയിരുന്നെങ്കിലും ഇരുവരും അവിടെ എത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മാർച്ച് 5ന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ട ലിസ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് അമ്മ ജർമ്മൻ കോൺസുലേറ്റിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ എത്തിയശേഷം ലിസ വീട്ടിലേക്കു ഫോൺ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്. വലിയതുറ പൊലീസിനു കൈമാറിയ പരാതിയിൽ ശംഖുംമുഖം എ.സി.പി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞവർഷം കേരളത്തിലെത്തി കാണാതായ വിദേശയുവതിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ലിസ വെയ്സിനെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് വലിയതുറ പൊലീസ് അറിയിച്ചു.