kerala-fire-force

നെടുമങ്ങാട് : കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടിയതറിഞ്ഞ് ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് ഫയർഫോഴ്‌സ്‌ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഇരുവർക്കും ജീവൻ തിരിച്ചുകിട്ടി. പനയമുട്ടം ആട്ടുകാൽ കടുവാപ്പോക്ക് ആയില്യത്തിൽ ജോയി (ജയൻ, 55), ഭാര്യ പ്രീജ (49) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജോയി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രീജ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേ കാലോടെയാണ് സംഭവം. വഴക്കിനിടയിൽ വീട്ടുമുറ്റത്തെ എഴുപതടി താഴ്ചയുള്ള കിണറ്റിലാണ് പ്രീജ എടുത്തു ചാടിയത്. വെള്ളം കുറവായതിനാൽ മുങ്ങിപ്പോയില്ല. തലയ്ക്ക് സാരമായ പരിക്കുണ്ട്. ഭാര്യയെ രക്ഷിക്കുന്നതിന് പകരം ജോയി ചെടിക്ക് ഉപയോഗിച്ചിരുന്ന ഫ്യുരുഡാൻ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. പതിനഞ്ച് മിനിട്ടിനുള്ളിൽ ആംബുലൻസുമായി സ്ഥലത്തെത്തിയ ഫയഫോഴ്‌സ്‌ സംഘം രണ്ടു ടീമായി തിരിഞ്ഞു. വീട്ട് മുറ്റത്ത് അബോധാവസ്ഥയിൽ കിടന്ന ജോയിയെ ഒട്ടും വൈകാതെ മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു. ഫയർമാൻ കുമാര ലാൽ കിണറ്റിലിറങ്ങി പ്രീജയെ കരയ്‌ക്കെത്തിച്ചു. സ്വകാര്യ വാഹനത്തിലാണ് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഫയർഫോഴ്‌സ് നെടുമങ്ങാട് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ രവീന്ദ്രൻ നായർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.