തിരുവനന്തപുരം: ഭരണകക്ഷിയെയും അതിന്റെ പോഷകഘടകത്തെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ ബി.ജെ.പി അനുകൂല യൂണിയനായ എംപ്ളോയീസ് സംഘിന്റെ നേതാവിന് ഭീഷണിക്കത്ത്. ധനകാര്യ വകുപ്പിലെ ജീവനക്കാരനും സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറിയുമായ ടി.ഐ. അജയകുമാറിനാണ് കത്ത് ലഭിച്ചത്. ആരുടെയും പേര് പറഞ്ഞിട്ടില്ലാത്ത കത്തിൽ 'ഒരു സഖാവ്' എന്നാണെഴുതിയിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ അടുത്തിടെ നടന്ന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എംപ്ളോയീസ് സംഘ് ആദ്യമായി മത്സരിച്ചിരുന്നു. ഭരണകക്ഷി യൂണിയൻ അംഗങ്ങളായ ചിലർ തങ്ങളുടെ പാനലിൽ മത്സരിച്ചിരുന്നെന്നും ഇതാണ് ഭീഷണിക്കത്തിന് പിന്നിലെന്നുമാണ് അജയകുമാർ പറയുന്നത്.
വാൻറോസ് ജംഗ്ഷനിലുള്ള എംപ്ളോയീസ് സംഘിന്റെ ഓഫീസിലാണ് കത്തെത്തിയത്. 'ക്ഷമയ്ക്ക് ഒരതിരുണ്ട്. അത് ദൗർബല്യമായി കരുതരുത്. അന്യജില്ലകളിലും സെക്രട്ടേറിയറ്റ് തസ്തികകളുണ്ടെന്ന് സുഹൃത്തിനറിയാമല്ലോ. വേണ്ടത് ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കരുത്' എന്നാണ് കത്തിലെ പ്രധാന ഭീഷണി. സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൂചനയും കത്തിലുണ്ട്.
സൊസൈറ്റിയിലേക്ക് മുഴുവൻ സീറ്റിലും മത്സരിച്ച തങ്ങൾക്ക് അറുനൂറിലധികം വോട്ട് കിട്ടി. ജീവനക്കാരെ നിർബന്ധമായി സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ എംപ്ലോയിസ് സംഘ് ഉൾപ്പെടുന്ന ഫെറ്റോ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതും ഭരണകക്ഷി സംഘടനയെ ചൊടിപ്പിച്ചിട്ടുണ്ടാവാം. സ്ഥലംമാറ്റ ഭീഷണി മുഴക്കിയാണ് അവർ തങ്ങളുടെ അംഗങ്ങളെ നിലനിറുത്തുന്നത്. ഈ കത്തും അതിന്റെ ഭാഗമാകാം. ഇതുകൊണ്ടൊന്നും തങ്ങൾ പിന്തിരിയില്ലെന്നും അജയകുമാർ പറഞ്ഞു.
കത്തിനെക്കുറിച്ച് പൊലീസിലും ധനകാര്യ - നിയമ വകുപ്പ് സെക്രട്ടറിമാർക്കും പരാതി നൽകും - അജയകുമാർ