കൊട്ടാരക്കര: വെണ്ടാറിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടാത്തല ഏറത്ത് ജംഗ്ഷൻ ഓരനല്ലൂർ (പ്ളാക്കുഴി) വീട്ടിൽ സ്മിത ദീപേഷിന്റെ (34) മൃതദേഹത്തിലെ പാദസരത്തിൽ നിന്ന് ഏലസും ചരടും അന്വേഷണസംഘം കണ്ടെത്തി. സ്മിത മരിച്ചുകിടന്ന മുറിയിൽ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച ഷാളിന്റെ മുറിച്ച ഭാഗവും ഉണ്ടായിരുന്നു. ഇത് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് നൽകും. ഇവയെല്ലാം മരണം ആത്മഹത്യയാണെന്നതിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും ഇതിനുള്ള സാദ്ധ്യതകൾക്കാണ് മുൻതൂക്കം. സ്വയം കെട്ടിത്തൂങ്ങി മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്ഥിരീകരണത്തിനായി ഫോറൻസിക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തും.
വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് സ്മിതയെ വീട്ടിലെ സ്വീകരണ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടാത്തല സ്വദേശിനിയായ കൂട്ടുകാരിയും ഭർത്താവുമാണ് മൃതദേഹം കണ്ടത്. കേസിൽ പ്രതിയെന്ന് സംശയിച്ച കിളികൊല്ലൂർ കാഞ്ഞിരക്കാട്ട് മേലതിൽ സനീഷ് (32) വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുകാരിയും ഭർത്താവും ഈ വീട്ടിലെത്തിയത്. സ്മിതയ്ക്ക് സുഖമില്ലെന്നും അടിയന്തരമായി ആശുപത്രിയിൽ കൊണ്ടുപോകണമെന്നുമാണ് ഫോണിൽ സനീഷ് അറിയിച്ചത്. സംഭവശേഷം സനീഷ് കൊല്ലം ഫാത്തിമമാത കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിന് മുന്നിൽ ജീവനൊടുക്കുകയായിരുന്നു.
തലേ ദിവസം രാത്രി സ്മിതയുടെ വീട്ടിൽ സനീഷ് ഉണ്ടായിരുന്നു. സന്ധ്യ മുതൽ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നു. സ്മിതയുടെ മക്കൾ ഇതിന് സാക്ഷിയാണ്. കുട്ടികൾ പിന്നീട് ഉറങ്ങാൻ കിടപ്പ് മുറിയിലേക്ക് പോയി. സ്മിത തൂങ്ങി നിൽക്കുന്നത് കണ്ട സനീഷ് ഷാൾ അറുത്ത് മൃതദേഹം കട്ടിലിൽ കിടത്തിയ ശേഷം ഷാൾ മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തൂങ്ങിനിന്ന സ്മിതയെ താങ്ങിയിറക്കിയപ്പോൾ ഏലസും ചരടും കുടുങ്ങിയതാകാമെന്ന സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പിന്നീട് ഇവിടം വിട്ട സനീഷ് സ്വന്തം നാട്ടിൽ എത്തിയശേഷമാണ് സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചത്. അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. നിരവധിപ്പേരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്.