കോവളം: വെള്ളായണിക്കായലിനോട് ചേർന്ന് വെള്ളത്തിനടിയിലായ പട്ടയഭൂമിയുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള തീരുമാനം എങ്ങുമെത്താതെ നീളുന്നു.
2 വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എടുത്ത യോഗ തീരുമാനങ്ങളാണ് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത്. വെള്ളായണി കാർഷിക സർവകലാശാല കൃഷിയിറക്കിയിരുന്ന ഇവിടം ശുദ്ധജല സംഭരണിയായി സംരക്ഷിക്കേണ്ടതിനാൽ വെള്ളം വറ്റിച്ച് നെൽക്കൃഷി ചെയ്യുന്നതിൽ പിന്നീട് തടസം നേരിട്ടു. 1992 ൽ കൃഷിയിറക്കാതായതോടെ വെള്ളം പെരുകി ഇന്ന് കാണുന്ന കായലിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതോടെ കായലിന്റെ പടിഞ്ഞാറ് കല്ലിയൂർ പഞ്ചായത്തിലെ പുഞ്ചക്കരി കിരീടം പാലം മുതൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ പനങ്ങോട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭൂമി ജലത്തിനടിയിലാവുകയായിരുന്നു. തുടർന്ന് കൃഷിഭൂമി നഷ്ടപ്പെട്ട പട്ടയ ഉടമകൾ റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ജലവിഭവ വകുപ്പ് മന്ത്രിമാർ എന്നിവരടക്കമുള്ളവർക്ക് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.
പിണറായി സർക്കാർ അധികാരമേറ്റശേഷം കർഷകരുടെ പരാതിയെത്തുടർന്ന് ജലവിഭവ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കുന്നതിനും ജില്ലാ കളക്ടർ ജില്ലാതല വിലനിർണയ സമിതി എന്നിവർ ചേർന്ന് ന്യായമായ സ്ഥലവില നിശ്ചയിക്കാനും ഡി.എൽ.എഫ്.സി റേറ്റ് റവന്യൂ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് എസ്.എൽ.ഇ.സി കമ്മിറ്റി സ്ഥലവില നിശ്ചയിക്കുന്നതിനും തീരുമാനമെടുത്തിരുന്നു. എന്നാൽ 2 വർഷം പിന്നിട്ടിട്ടും പട്ടയഭൂമിയുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞില്ല.
നടപടിക്രമങ്ങൾ നാളിതുവരെ
1.യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ജമീലാ പ്രകാശം എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് കർഷകരുടെ ഭൂമിക്ക് ന്യായമായ പ്രതിഫലം നൽകി ഏറ്റെടുക്കാനും ഇതിനായി സ്ഥലം സർവേ ചെയ്ത് ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകരുടെ പട്ടിക തയാറാക്കി ഭൂമി വേലികെട്ടി അതിരുകൾ അടയാളപ്പെടുത്താനും 2013ൽ റവന്യൂ വകുപ്പ് തീരുമാനമെടുത്തിരുന്നു.
2.വെള്ളായണിക്കായൽ സംരക്ഷണം സംബന്ധിച്ച് ഒരു മാനേജ്മെന്റ് ആക്ഷൻ പ്ളാൻ തയാറാക്കി പരിസ്ഥിതി വകുപ്പിന് നൽകുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം പരിസ്ഥിതി വകുപ്പ് ആവശ്യമായ ശുപാർശ സഹിതം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ഹിയറിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
3. റിപ്പോർട്ട് പ്രകാരം പദ്ധതിക്കായി പട്ടയഭൂമിയുടെ അക്വിസിഷനും സംരക്ഷണത്തിനായി 167.35 കോടി വകയിരുത്തിയിരുന്നു. എന്നാൽ അധികാരികളുടെ അനാസ്ഥകാരണം പദ്ധതി വീണ്ടും നീളുകയായിരുന്നു.