ആറ്റിങ്ങൽ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിൽ ജിംനേഷ്യം ഒരുക്കി. കായിക വിദ്യാർത്ഥികൾക്ക് പുറമെ പൊതുജനങ്ങൾക്കും ജിംനേഷ്യം ഉപയോഗിക്കുവാൻ അവസരം ലഭിക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം നൽകുക. ആറ്റിങ്ങൽ സ്‌പോർട്‌സ് കോംപ്ലക്‌സിലെ ഇൻഡോർ സ്റ്റേഡിയം കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ജിംനേഷ്യം തയ്യാറാക്കിയിരിക്കുന്നത്. അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് അധുനിക രീതിയിലുള്ള ജിംനേഷ്യം നിർമ്മിച്ചത്. പൂർണ്ണമായും ശീതീകരിച്ച ഹാളിലാണ് ജിംനേഷ്യം പ്രവർത്തിക്കുക. ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ആധുനിക ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നൂറ് കുട്ടികൾ താമസിച്ച് പരിശീലനം നേടുന്നുണ്ട്. ഇവർക്ക് പുറമെ പൊതുജനങ്ങൾക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനം നൽകും. സ്ത്രീകൾക്കും പ്രത്യേകം സമയം അനുവദിക്കും. പുറത്ത് നിന്നുള്ളവർക്ക് ഫീസ് ഏർപ്പെടുത്തും. ഫീസ് തുക സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. നാളെ രാവിലെ 9.30ന് കായിക വകുപ്പ് മന്ത്റി ഇ.പി. ജയരാജൻ ജിംനേഷ്യം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി അഡ്വ. ബി. സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവർ സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.