തിരുവനന്തപുരം: കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.
തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ സംസ്ഥാനത്തെ തീരമേഖലയിലെ എം.എൽ.എമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുലിമുട്ടുകൾ നിർമിക്കുന്നതിനാവശ്യമായ കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കും. കല്ലിടുന്നതിന്റെ നിരക്ക് കൂട്ടും. കടലാക്രമണം സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കും. തീരപ്രദേശത്തുനിന്ന് 100ൽ ഏറെപ്പേരെ ഒന്നിച്ചു മാറ്റി താമസിപ്പിക്കേണ്ട സാഹചര്യത്തിൽ ഒരു പാക്കേജായി സ്ഥലം കണ്ടെത്തി പുനരധിവാസം നടപ്പാക്കും. തീരപ്രദേശത്തെ കൈയേറ്റം തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. തുടർനടപടികൾക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.
യോഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്റിമാരായ കെ.കൃഷ്ണൻകുട്ടി, പി.തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവരും പങ്കെടുത്തു.