കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്‌ത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പതിവായി കഞ്ചാവ് ലഭിച്ചിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് പ്രദേശത്തെ യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയെ ഒതുക്കാൻ എക്സൈസ് രംഗത്ത്. നർക്കോട്ടിക്ക് കേസുകൾ രഹസ്യമായി അന്വേഷിക്കുന്ന ടോപ്പ് നർക്കോട്ടിക്ക് സീക്രട്ട് ഗ്രൂപ്പിനെ ഇറക്കിയാണ് എക്സൈസ് കച്ചമുറുക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സീക്രട്ട് ഗ്രൂപ്പിന്റെ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അതേസമയം, അർജുന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തായി. തലയോട്ടി തകർന്നാണ് അർജുൻ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരിക്കുകൾ തലയോട്ടിയിലുണ്ട്. ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. കല്ലുകൊണ്ടും പട്ടികകൊണ്ടും ക്രൂരമായി മർദ്ദിച്ചാണ് പ്രതികൾ അർജുനെ കൊലപ്പടുത്തിയത്.
മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ചതുപ്പിൽ താഴ്ത്തുകയും പൊങ്ങിവരാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകളിട്ട് ചവിട്ടിയുറപ്പിക്കുകയുമായിരുന്നു. നെട്ടൂർ സ്വദേശികളായ മാളിയേക്കൽ നിബിൻ പീറ്റർ (20), കുന്നലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (21), പനങ്ങാട് തട്ടാശേരിൽ അജിത്കുമാർ (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് ഇന്നലെ തന്നെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം.