naseem
നസീം

തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ നടുറോഡിൽ തല്ലിച്ചതച്ച കേസിലെ മുഖ്യപ്രതിയും അഖിലിനെ കുത്തിയ കേസിൽ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം കേസുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തുമ്പോഴൊക്കെ കിട്ടുന്നത് രാജകീയ സ്വീകരണം. ചിക്കൻ ബിരിയാണിയും കൊക്കക്കോളയും നൽകി സുഖിപ്പിക്കുന്നത് സ്റ്റേഷനിലെ റൈറ്ററും പൊലീസ് സംഘടനയുടെ മുൻ കൗൺസിലറുമായ ഉദ്യോഗസ്ഥനാണ്. ഒന്നര മാസത്തോളം മുങ്ങിനടന്ന ശേഷം കീഴടങ്ങിയപ്പോഴും നസീമിന് ബിരിയാണി നൽകിയായിരുന്നു സത്കാരം.

പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ 28-ാം റാങ്കുകാരനാണ് നസീം. ക്രിമിനൽ കേസിൽ പ്രതിയായത് നസീമിന് പൊലീസിൽ ചേരാൻ തടസമാണ്. അതിനാൽ മർദ്ദനമേറ്റ പൊലീസുകാരൻ ശരത്തിനെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ തീവ്രശ്രമം നടത്തുകയാണ്. എസ്.എഫ്.ഐ നേതാക്കൾ ഫോണിൽ വിളിച്ചും വീട്ടിലെത്തിയും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും ശരത് വഴങ്ങിയില്ല. ഇതോടെ വിരട്ടലായി. മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പിൽ സന്ദേശമിട്ടെന്ന കുറ്റം ചുമത്തി ശരത്തിനെ ജനുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു.

നസീം കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യം ചില പൊലീസുകാർ അടക്കം പറഞ്ഞു. ഇതുകേട്ട നസീം '' എന്നെക്കുറിച്ചാണല്ലേ ചർച്ച, അതൊന്നും വേണ്ട കേട്ടോ..'' എന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞു. സ്റ്റേഷനിൽ കയറി പൊലീസുകാരെ വിരട്ടുന്നത്ര സ്വാതന്ത്ര്യം നസീമിന് അനുവദിച്ചതിൽ പൊലീസുകാരിൽ ഭൂരിപക്ഷത്തിനും അതൃപ്തിയുണ്ട്.

പൊലീസുകാരനെ മർദ്ദിച്ച കേസിൽ നിസാര വകുപ്പുകൾ ചുമത്തിയാണ് നസീമിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിച്ചെങ്കിലും കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ.ടി.ജലീലിനും എ.കെ.ബാലനുമൊപ്പം പരിപാടിയിൽ നസീം പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നതോടെ ഇയാൾ കീഴടങ്ങുകയായിരുന്നു.

നസീമടക്കം 5 പ്രതികൾക്കുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണവേളയിൽ ഏതുവിധേനയും കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമം നടക്കുന്നത്.