university-college
university college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിക്കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. 'കോളേജിൽ കിടന്ന് വിളഞ്ഞാൽ കുത്തിക്കൊല്ലുമെടാ' എന്നു പറഞ്ഞ് ശിവരഞ്ജിത്ത് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്ന് എഫ്.ഐ.ആർ വിശദമാക്കുന്നു.
കോളേജ് കാന്റീനിൽ ഇരുന്നു പാട്ടുപാടിയതിന് അഖിലിനെയും കൂട്ടുകാരെയും എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ വ്യാഴാഴ്ച യൂണിറ്റ് മുറിയിൽ വിളിച്ചുവരുത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ പ്രതികൾ കോളേജിൽ സംഘം ചേർന്ന് പദ്ധതി തയ്യാറാക്കി. രാവിലെ 10.30ന് കാമ്പസിൽ സ്റ്റേജിന് സമീപത്തെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈർഖാനോട് ക്ലാസിൽ പോകാൻ നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈർഖാൻ ഇത് ചോദ്യം ചെയ്തപ്പോൾ നാലാംപ്രതി അദ്വൈത് മുഖത്തടിച്ചു. ഷർട്ട് വലിച്ചുകീറി.
പത്ത് മിനിറ്റിനുശേഷം, പ്രതിഷേധവുമായി എത്തിയ ഉമൈർഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്റെ ഭാഗത്ത് തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്ന് ഓടിമാറി യൂണിറ്റ് റൂമിന് മുന്നിൽ വന്നുനിന്ന അഖിലിനെ ശിവരഞ്ജിത്തും അഞ്ചാം പ്രതി ആരോമലും ഷർട്ടിൽ വലിച്ചു തടഞ്ഞുനിറുത്തി. ശിവരഞ്ജിത്ത് കൊല്ലുമെന്ന് ആക്രോശിച്ചു കൊണ്ട് കത്തിയെടുത്ത് അഖിലിനെ ആഞ്ഞു കുത്തിയെന്നും എഫ്.ഐ.ആർ പറയുന്നു.