university-college-proble

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഖിൽചന്ദ്രനെ കുത്തിയ കേസിൽ മൂന്നു ദിവസത്തിനു ശേഷം മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമൽ,​ ഏഴാം പ്രതി ആദിൽ എന്നിവരെയാണ് ഇന്നലെ വൈകിട്ട് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

അതിനിടെ,​ പ്രതിപ്പട്ടികയിലില്ലാത്ത എസ്.എഫ്.ഐ പ്രവർത്തകൻ ഇജാബിനെ നേമത്തെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തതിൽ ഉൾപ്പെട്ടയാളാണ് ഇജാബ്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നാണ് ഇജാബിന്റെ മൊഴി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യിൽ കത്തിയുണ്ടായിരുന്നെന്നും ഇജാബ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. പിടിയിലായ മറ്റുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

അതേസമയം, പ്രധാന പ്രതികളെ പിടികൂടാൻ വൈകുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അഖിലിനെ കുത്തിയതിനു ശേഷം മുഴുവൻ പ്രതികളും യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലുണ്ടായിരുന്നു. രണ്ടാം പ്രതി നസീം കോളജ്‌ ഹോസ്റ്റലിലുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. ആക്രമിസംഘത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുമുണ്ടെന്ന് അച്ഛൻ ചന്ദ്രനും വിദ്യാർത്ഥികളും പറഞ്ഞതും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.

 അഖിലിന്റെ മൊഴിയെടുക്കാനായില്ല

കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാൻ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിയോടെ കന്റോൺമെന്റ് സി.ഐ അനിൽകുമാറും സംഘവും ആശുപത്രിയിൽ എത്തിയെങ്കിലും അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ മൊഴിയെടുക്കാൻ ഡോക്ടർമാർ അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം മൊഴിയെടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

പ്രതികളെ പിടിക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല. മൂന്നു പേരെ അറസ്റ്ര് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ ഉടൻ പിടിയിലാകും. പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്

- ദിനേന്ദ്ര കശ്യപ്, സിറ്റി പൊലീസ് കമ്മിഷണർ