തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തഴിഞ്ഞ അവസ്ഥ മാറ്റാനും സമാധാന അന്തരീക്ഷം ഒരുക്കാനും കർശനമായ നടപടികൾ കൈക്കൊള്ളാൻ കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. പി.എസ്.സി പരീക്ഷകൾ ഇനി യൂണിവേഴ്സിറ്റി കോളേജിൽ വച്ച് നടത്തില്ല. കോളേജിനെ പരീക്ഷാ കേന്ദ്രമാക്കരുതെന്ന് പി.എസ്.സിയോട് ആവശ്യപ്പെടും. കോളേജിന്റെ അല്ലാത്ത ഒരു പരീക്ഷയ്ക്കും കാമ്പസിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്യും.
കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അഡിഷണൽ ഡയറക്ടർ സുമ പറഞ്ഞു. സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. യൂണിയൻ റൂം ക്ലാസ് റൂമാക്കി മാറ്റുന്നതിനുള്ള അറ്റകുറ്റപ്പണികൾ തുടങ്ങി. യൂണിവേഴ്സിറ്റി കോളേജിൽ ഇനി വിദ്യാർത്ഥികൾക്ക് റീ അഡ്മിഷൻ നൽകില്ല. കാമ്പസിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളുമെല്ലാം നീക്കും. പൊലീസ് കാവലിൽ കോളേജ് തുറക്കാനാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഘർഷത്തിനു ശേഷം കോളേജിൽ അദ്ധ്യയനം നടന്നിട്ടില്ല. നാളെ തുറക്കാനാണ് ഇപ്പോഴത്തെ ധാരണ. അദ്ധ്യാപകരും വിദ്യാർത്ഥികളുമല്ലാത്തവർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികൾ എല്ലാ ഡിപ്പാർട്ട്‌മെന്റിലും രൂപീകരിക്കും. കോളേജിലെ പരിപാടികളുടെ നടത്തിപ്പ് ഈ കമ്മിറ്റികളുടെ മേൽനോട്ടത്തിലാക്കാനും ധാരണയായി.