തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായ പി.എസ്.സി പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നുവെന്ന സംശയം ബലപ്പെടുന്നു. കാസർകോട് കെ.എ.പി നാലാം ബറ്റാലിയനിലേക്കുള്ള സിവിൽ ഓഫീസർ റാങ്ക് ലിസ്‌റ്റിലാണ് യൂണിവേഴ്‌സിറ്രി കോളേജിലെ എസ്. എഫ്.ഐക്കാരായ മൂന്ന്‌പേർ മികച്ച റാങ്ക് നേടിയത്. ഇവരിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന് 13 മാർക്ക് വെയിറ്രേജ് ലഭിച്ച സ്‌പോർട്‌സ് സർട്ടിഫിക്കറ്ര് വ്യാജമാണെന്ന ആരോപണം പൊലീസിന്റെ അന്വേഷണ വിഷയമാണ്. അതേസമയം സ്‌പോർട്‌സ് വെയിറ്രേജ് മാർക്കില്ലാതെ തന്നെ ശിവരഞ്ജിത്തും മറ്ര് രണ്ട് എസ്.എഫ്.ഐക്കാരും മറ്ര് ഉദ്യോഗാർത്ഥികളേക്കാൾ മുന്നിലാണ്. ഈ അസ്വാഭാവികതയാണ് സംസ്ഥാനത്തെ ഏറ്രവും വിശ്വാസ്യതയുള്ള പി.എസ്.സിയെപോലും സംശയത്തിന്റെ മുൾ മുനയിൽ നിറുത്തുന്നത്. അതേസമയം, പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തിട്ടും ആ തരത്തിലുള്ള അന്വേഷണം നടക്കമോ എന്ന സംശയവും ഉയരുന്നുണ്ട്. അങ്ങയെ ഉണ്ടായാൽ വലിയൊരു തട്ടിപ്പിന്റെ ചുരുൾ അഴിയാൻ സാദ്ധ്യതയുണ്ട്.
പരീക്ഷാ ഹാളിൽ വച്ച് കോപ്പിയടിക്കുക, ചോദ്യം പുറത്തെത്തിച്ച ശേഷം മറ്രാരെങ്കിലും ശരിയുത്തരം എത്തിച്ചുകൊടുക്കുക എന്നിവയ്ക്കാണ് സാദ്ധ്യതയുള്ളത്. ഇനി ചോദ്യം ആരെങ്കിലും ചോർത്തി കൊടത്തോ എന്ന സംശയവും ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്. അതേസമയം, കോളീജിയറ്റ് എഡ്യക്കേഷൻ ഉദ്യോഗസഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തങ്ങളുടെ കീഴിലുള്ള പരീക്ഷാ കേന്ദ്രത്തിൽ കൃത്രിമം നടക്കാനുള്ള സാദ്ധ്യത കുറവാണെന്ന് നിഗമനത്തിലാണുള്ളത്.
സാധാരണ ഗതിയിൽ വിവിധ വിഷയങ്ങൾക്കുളള പി.എസ്.സിയുടെ വിദഗ്ദ്ധ പാനലിൽപ്പെട്ട അഞ്ച് പേരിൽ നിന്ന് പരീക്ഷയ്ക്കായി പി.എസ്. സി തന്നെ ചോദ്യം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇവരിൽ നിന്ന് ഒരേ തരത്തിലുള്ള കവറിൽ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ രജിസ്‌ട്രേഡ് പോസ്റ്റ് ആയി ചോദ്യം തയ്യാറാക്കി വരുത്തിക്കും. ഇതിൽ നിന്ന് ഒന്ന് നറുക്കിട്ടെടുത്ത് ചെന്നൈയിലേയോ ഹൈദരാബാദിലേയോ സെക്യൂരിറ്രി പ്രസിൽ പ്രിന്റ് ചെയ്ത് 20 എണ്ണം വീതം കെട്ടുകളായി എത്തിക്കാൻ നിർദ്ദേശം നൽകുന്നു.
ചോദ്യം തയ്യാറാക്കുന്ന വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നതിലും വ്യത്യസ്ത രീതിയുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് ചോദ്യം തയ്യാറാക്കാൻ പറ്രുന്ന വിദഗ്ദ്ധരുടെ ലിസ്റ്റ് വാങ്ങുകയോ യോഗ്യരായ അദ്ധ്യാപകരുടെ പട്ടിക വാങ്ങി പി.എസ്. സി തന്നെ അനയോജ്യരായ ആളുകളുടെ പട്ടിക തയ്യാറാക്കുകയോ ചെയ്യുകയാണ് പതിവ്. ഇതുകൂടാതെ ചോദ്യം തയ്യാറാക്കാൻ കഴിവും താല്പര്യമുള്ളവർ പി. എസ്. സി അംഗങ്ങൾ വഴി തങ്ങൾ ചോദ്യം തയ്യാറാക്കാൻ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാ കൺട്രോളർ വഴിയാണ് ഇവരെയും പാനലിൽ പെടുത്തുന്നത്. ഏതെങ്കിലും തലത്തിലുള്ള പിഴവുകൾ മൂലം ഈ ലിസ്റ്റിൽ തെറ്രുകൾ കടന്നുകൂടാറുണ്ട്. ഒരിക്കൽ ലക്ചറർ തസ്തികയിൽ പരീക്ഷയ്ക്ക് പി.എസ്.സിയിൽ അപേക്ഷിച്ച ഒരു ഗസ്റ്റ് ലക്ചറർ തന്നെയാണ് തന്റെ പി.എസ്.സി പരീക്ഷയുടെ ചോദ്യവും തയ്യാറാക്കിയത്. തിരഞ്ഞെടുത്ത ചോദ്യം പരീക്ഷയ്ക്ക് ശേഷം ഇത് തയ്യാറാക്കിയ അഞ്ചപേർക്കും അയച്ചുകൊടുത്താണ് ആരാണ് തയ്യാറാക്കിയതെന്ന് ഉറപ്പുവരുത്തുന്നത്. പി.എസ്.സി ജീവനക്കാർ തന്നെയാണ് ഒരു മണിക്കൂർ മുമ്പെ പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യക്കടലാസ് എത്തിക്കുന്നത്. ഈ വഴിയിലുള്ള അന്വേഷണത്തിലൂടെ ചോദ്യപേപ്പർ ചോർന്നോ എന്ന് കണ്ടെത്താനാവും.
എന്നാൽ ഇതിനൊക്കെ പി.എസ്. സി ഇന്റേണൽ വിജിലൻസ് തയ്യാറാകമോ എന്നാണ് സംശയം. ഇതിന് മുമ്പ് 2003ലും പി.എസ് സിയുടെ എൽ.ഡി. ക്ലാർക്ക് പരീക്ഷാ ചോദ്യപേപ്പർ ചോർന്നിരുന്നു. ഇപ്പോൾ സ്‌പോർട്‌സ് സർട്ടിഫിക്കറ്രിൽ കൃത്രിമം നടന്നോ എന്നന്വേഷിക്കന്ന പി.എസ്. സി ഇന്റേണൽ വിജിലൻസ് സമഗ്രമായി അന്വേഷിച്ചാൽ ചോദ്യപേപ്പർ ചോർന്നോ എന്നതും കണ്ടുപിടിക്കാൻ കഴിയും. എസ്.പി , ഡിവൈ.എസ് പി എന്നിവരുൾപ്പെടുന്ന 8 പൊലീസുകാരാണ് ഇന്റേണൽ വിജിലൻസിലുള്ളത്. അതേസമയം, ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ള ശിവരഞ്ജിത്തിനെയും നസീമിനെയും വിശദമായി ചോദ്യം ചെയ്താലും അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടണ്ടോ എന്നത് അറിയാനാവും.