dhoni
dhoni

'എന്ന് വിരമിക്കും ധോണി?" - കഴിഞ്ഞ കുറേനാളായി ഇന്ത്യൻ ക്രിക്കറ്റ് ഈ ചോദ്യത്തിന് പിന്നാലെയാണ്. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഒരാൾക്കെ കഴിയൂ, ധോണിക്ക്. എന്നാൽ, ധോണിയാകട്ടെ ഇതേപ്പറ്റി ഒളിഞ്ഞും തെളിഞ്ഞും ഒന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീം ക്യാപ്ടനും കോച്ചും സെലക്ടർമാരുമൊക്കെ തന്ത്രപരമായ മൗനത്തിലായിരുന്നു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, കിവീസിനെതിരെ സെമിഫൈനലിൽ തോറ്റശേഷവും ധോണിയിൽ നിന്ന് ആ പ്രഖ്യാപനമുണ്ടായില്ല. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ ധോണിയുണ്ടോ എന്ന ചോദ്യങ്ങളായി. ഏതായാലും സെലക്ഷൻ കമ്മിറ്റി മീറ്റിംഗിനു മുമ്പ് തനിക്ക് രണ്ടുമാസത്തെ സൈനിക സേവനത്തിനായി വിട്ടുനിൽക്കാൻ അനുമതി ചോദിച്ച് ധോണി തന്നെ സെലക്ടർമാരുടെ സമ്മർദ്ദം അവസാനിപ്പിച്ചു.

ഇതോടെ കുറച്ചു നാളേക്കെങ്കിലും ധോണിയുടെ വിരമിക്കലിനെപ്പറ്റിയുള്ളചോദ്യങ്ങൾക്ക് വിരാമമാകും. എന്നാൽ, ധോണിയുടെ കരിയറിനെ സംബന്ധിച്ച് നിർണായകമായ ഒരു തീരുമാനം എം.എസ്.കെ പ്രസാദും സംഘവും എടുത്തിരിക്കുന്നുവെന്ന് പറയാതെ വയ്യ. ഏകദിനത്തിലും ട്വന്റി-2യിലും സ്ഥിരം വിക്കറ്റ് കീപ്പർ എന്ന ധോണിയുടെ പദവിയിലേക്ക് അവർ ഋഷഭ്പന്തിനെ അവരോധിച്ചിരിക്കുന്നു. ടെസ്റ്റ് ടീമിൽ ഫസ്റ്റ് കീപ്പർ സഹയാണെങ്കിലും ഋഷഭിനും സ്ഥാനമുണ്ട്. പന്താണ് ഭാവിയുടെ വിക്കറ്റ് കീപ്പറെന്ന് ടീം പ്രഖ്യാപനത്തെത്തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് സെലക്ടർ പറയുകയും ചെയ്തിരിക്കുന്നു.

ടീം സെലക്ഷനു മുമ്പുതന്നെ ധോണിയുമായി എം.എസ്.കെ. പ്രസാദ് രഹസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ ചർച്ചകളിൽ ഋഷഭ്പന്ത് ഫുൾടൈം വിക്കറ്റ് കീപ്പറായി പൂർണ പാകത നേടുംവരെ ധോണി ടീമിൽ തുടരുക എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞുവന്നത്. കളിക്കാരനെന്നതിലുപരി പന്തിന്റെ പരിശീലകനായി ടീമിൽ തുടരുകയാണെങ്കിൽ ധോണിക്കും വലിയ എതിർപ്പില്ലായിരുന്നുവത്രെ. അടുത്തവർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പുവരെ ഈ രീതിയിൽ പോകാമെന്നും ഒരു ലോകകപ്പ് നേടി വിരമിക്കാനുള്ള അവസരം ധോണിക്ക് നൽകാമെന്നുമാണ് സെലക്ടർമാരുടെ പ്ളാൻ.

ഈ പദ്ധതിയനുസരിച്ചാകും വരുന്ന ഹോംസീസണിലേക്കുള്ള ടീം സെലക്ഷൻ. 15 അംഗ ടീമിൽ ധോണിക്ക് സ്ഥാനമുണ്ടാകുവാൻ ഇടയുണ്ടെങ്കിലും പ്ളേയിംഗ് ഇലവനിലേക്ക് അദ്ദേഹം എത്തുമെന്ന് പറയാനാവില്ല. ഋഷഭ് പന്തിന് വിശ്രമം വേണ്ടപ്പോൾ മാത്രം ധോണി കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ, അധികം മത്സരങ്ങളിൽ ധോണിയുടെ സാന്നിദ്ധ്യം ഉണ്ടാവാൻ ഇടയില്ല. ധോണി സ്ഥിരമായി കളിക്കളത്തിലിറങ്ങുന്നത് കാണാൻ അടുത്ത ഐ.പി.എൽ വരെ കാത്തിരിക്കണമെന്നു സാരം.

ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് ധോണി പഴയ ഫോമിലേക്ക് എത്താത്തത്. എന്നാൽ, വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇപ്പോഴും ആള് പുലിയാണ്. ഫീൽഡ് സെറ്റിംഗിലും ബൗളിംഗ് ചെയ്ഞ്ചുകളിലും കൊഹ്‌ലിക്ക് ഇപ്പോഴും കരുത്തേകുന്നത് ധോണിയുടെ സാന്നിദ്ധ്യമാണ്. ഇത്രയും പരിചയസമ്പന്നനായ താരത്തെ പെട്ടെന്നൊരു നാൾ ഒഴിവാക്കുന്നത് നല്ലതാവില്ലെന്ന് സെലക്ടർമാർക്കുമറിയാം.

ഇപ്പോൾ ധോണി വിരമിക്കുന്നില്ലെങ്കിലും സെലക്ടർമാരുടെ നിലപാട് അദ്ദേഹത്തിന് ഒരു അർദ്ധ വിരാമമാണ്. പതിയെ പതിയെ വിരാമത്തിലേക്ക് നീങ്ങാനുള്ള സിഗ‌്നൽ.

''യുവതാരങ്ങൾക്കാണ് ഇനി ടീം സെലക്ഷനിൽ പ്രാധാന്യം നൽകുക. ധോണിയെപ്പോലൊരു സീനിയർ താരത്തിന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ ഞങ്ങൾ ഇടപെടില്ല. അദ്ദേഹം വിരമിച്ചാൽ എന്തു നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇന്നോ നാളെയോ മറ്റന്നാളോ പിന്നീടോ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് വിരമിക്കാം.

-എം.എസ്.കെ. പ്രസാദ്,

ചീഫ് സെലക്ടർ

ധോണിക്ക് ഉടനടി വിരമിക്കാൻ ആലോചനയില്ല. അദ്ദേഹത്തെപ്പോലൊരു ഇതിഹാസ താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് ഈ രീതിയിൽ അഭ്യൂഹങ്ങൾ പരക്കുന്നത് നിർഭാഗ്യകരമാണ്.

-അരുൺ പാണ്ഡെ

ധോണിയുടെ സുഹൃത്ത്

വിരമിക്കുന്ന കാര്യത്തിൽ വൈകാരികമായ തീരുമാനമല്ല, ധോണി സ്വീകരിക്കുന്നത്. ഭാവി തലമുറയ്ക്ക് അവസരം നൽകാൻ ധോണി മുന്നിട്ടിറങ്ങണം. ധോണി ക്യാപ്ടനായിരുന്നപ്പോൾ സീനിയർ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങൾക്ക് അവസരം നൽകിയതുപലെ ഇപ്പോൾ ധോണിയും മാറണം.

-ഗൗതം ഗംഭീർ,

മുൻ ഇന്ത്യൻ താരം.

ധോണി കളി തുടരുമോ, വിരമിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അഭിപ്രായവും ചീഫ് സെലക്ടർ പറഞ്ഞിട്ടില്ല. അഭ്യൂഹങ്ങൾ ഇങ്ങനെ പരക്കുന്നതിനെക്കാൾ നല്ലത് സെലക്ഷൻ കമ്മിറ്റി ധോണിയുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തുന്നതാണ്. ഫിറ്റ്നസ് ഉള്ള കാലത്തോളം ധോണി കളിതുടരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

-മുഹമ്മദ് അസ്‌ഹറുദ്ദീൻ,

മുൻ ഇന്ത്യൻ ക്യാപ്ടൻ

ധോണിയുടെ കാര്യത്തിൽ എന്താണ് തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹത്തെ അറിയിക്കാൻ സെലക്ടർമാർ തയ്യാറാകണം. പക്ഷേ, എപ്പോൾ വിരമിക്കണമെന്നതിൽ തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും.

-വീരേന്ദർ സെവാഗ്

മുൻ ഇന്ത്യൻ താരം.