തിരുവനന്തപുരം: അപകടത്തിൽപ്പെട്ട വാഹനം തിരികെ നൽകാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന എ.എസ്.ഐയുടെ ഓഡിയോ വൈറലായി. വിഴിഞ്ഞം സ്റ്റേഷനിലെ എ.എസ്.ഐയാണ് കൊല്ലത്തെ സ്വകാര്യകമ്പനിയുടെ ലോറി വിട്ടുകൊടുക്കാൻ മാനേജിംഗ് പാർട്ണറോട് കൈക്കൂലി ആവശ്യപ്പെട്ട് പുലിവാൽ പിടിച്ചത്. ഫോൺ സംഭാഷണം റെക്കാഡ് ചെയ്‌ത കമ്പനി ഉടമകൾ ഇക്കാര്യം വിഴിഞ്ഞം സി.ഐയെ ബോദ്ധ്യപ്പെടുത്തിയതോടെ കേസ് അന്വേഷണം എ.എസ്.ഐയിൽ നിന്ന് മാറ്റി സംഭവം ഒതുക്കി. വാഹനം വിട്ടുനൽകി പൊലീസ് തടിയൂരിയെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടുള്ള ഓഡിയോ വൈറലായതോടെ സംഭവത്തെപ്പറ്റി പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറി ബാങ്ക് ഒഫ് ബറോഡയുടെ വിഴിഞ്ഞം ശാഖയ്ക്ക് സമീപം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട സംഭവത്തിലാണ് എ.എസ്.ഐ കൈക്കൂലി ആവശ്യപ്പെട്ടത്. കമ്പനിയുടെ മാനേജിംഗ് പാർട്ണർമാരിൽ ഒരാളോടാണ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണം ഇങ്ങനെ: ' വാഹനം ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഓണർ നിങ്ങളാണോ. ശ്യാം അല്ലേ, എന്നെ വിളിച്ചിരുന്നതല്ലേ'. എന്നുചോദിച്ച് ഉറപ്പാക്കിയശേഷം 'സ്റ്റേഷനിൽ തന്ന പേപ്പറിൽ മാനേജിംഗ് ഡയറക്ടറെന്നാണ് എഴുതിയിട്ടുള്ളത്, വാഹനം വിട്ടുതരാൻ ഓതറൈസേഷൻ ലെറ്റർ വാങ്ങണം'. കമ്പനി സംബന്ധമായ എഗ്രിമെന്റുണ്ടെന്ന് ഉടമ അറിയിച്ചതോടെ അതുമായി തന്നെ വിളിച്ചിട്ട് വന്നാൽ മതിയെന്ന് നിർദ്ദേശിച്ച എ.എസ്.ഐ പിന്നീടാണ് കൈക്കൂലി വിഷയത്തിലേക്ക് കടന്നത്. ' ഒരുലക്ഷം രൂപ ചെലവാകുന്ന കേസാണ്. ഒരുകുഴപ്പവുമില്ലാതെ കേസെടുത്ത് തന്നില്ലേ, അവനെയും രക്ഷിച്ചുതന്നില്ലേ,​ ഒരു ചെലവുമില്ലാതെ. നിങ്ങളോട് ഞാൻ പറഞ്ഞില്ലേ അവർക്ക് പണമൊന്നും കൊടുക്കേണ്ടിയിരുന്നില്ല ' തുടർന്നാണ് 5000 രൂപ എ.എസ്.ഐ കൈക്കൂലി ചോദിച്ചത്. ഓഡിയോ വൈറലായതോടെ ഇയാളെ കേസ് അന്വേഷണത്തിൽ നിന്ന് മാറ്റിയതായി പൊലീസ് പറയുന്നുണ്ടെങ്കിലും മറ്റ് അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് സൂചന.