film-1

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ് നടി ഷീലയ്ക്ക് നൽകും. ഒപ്പം മലയാളസിനിമയിലെ അതികായന്മാരായ ജി.കെ. പിള്ള,​ ജഗതി ശ്രീകുമാർ, ​ശ്രീലത നമ്പൂതിരി തുടങ്ങി 14 പേരെ ആദരിക്കും. 2019 ലെ അവാർഡ് ഗോൾഡൻ ജൂബിലി അവാർഡായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടകന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, സുരേഷ് ഗോപി എം.പി, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സംവിധായകൻ ബിജിബാൽ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്ന് നടക്കും. വിജയ് യേശുദാസ്, സുദീപ് കുമാർ, ജി. ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

പാസുകൾ ലഭിക്കും

അവാർഡ് വിതരണച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സ് കെട്ടിടത്തിലുള്ള ചലച്ചിത്ര അക്കാദമിയുടെ സിറ്റി ഓഫീസിൽ ലഭിക്കും.