
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കാൻസർ സുരക്ഷാ പദ്ധതിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അർഹരായ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭ്യമാകും. ഈ പദ്ധതിയിലൂടെ ഇതുവരെ 6,790 പേർക്ക് സഹായം നൽകിയതായും മന്ത്രി വ്യക്തമാക്കി.
18 വയസിന് താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാൻസർ സുരക്ഷ. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടി വരുന്നവർക്ക് ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. രോഗനിർണയ ചെലവുകൾ ഉൾപ്പെടെയുള്ള ചികിത്സയുടെ മുഴുവൻ ചെലവും മിഷന്റെ ഫണ്ട് വഴി ആശുപത്രികൾ വഹിക്കും. ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ഓങ്കോളജിസ്റ്റ്/ചികിത്സാ ഡോക്ടർ, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികച്ചെലവ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. യോഗ്യരായ രോഗികളെ ഈ സ്‌കീമിന് കീഴിൽ രജിസ്റ്റർ ചെയ്യും.